പെണ്ണായതിന്റെ പേരിൽ കുടുംബത്തിൽ നിന്നടക്കം വിവേചനം നേരിട്ടു; രഹസ്യമായാണ് പലതും ചെയ്തത്; തുറന്ന് പറഞ്ഞ് ബോളിവുഡ് നടി

ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടിയും, മോഡലുമാണ് മല്ലിക ഷെരാവത്. ചലച്ചിത്രവേദിയിലേക്കുള്ള മല്ലികയുടെ പ്രവേശനം 2003 ലെ ഖ്വായിഷ് എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ ശ്രദ്ധേയമായ ഒരു ചിത്രം എന്നു പറയാവുന്നത് 2004 ൽ ഇറങ്ങിയ മർഡർ എന്ന ചിത്രമാണ്. തന്റെ ആദ്യപേര് റീമ ലാംബ എന്ന പേര് മാറ്റി മല്ലിക എന്ന പേര് സ്വീകരിച്ചത് റീമ എന്ന പേരിൽ ഉള്ള മറ്റൊരു നടിയുമായി ഉള്ളത് കൊണ്ടാണെന്ന് മല്ലിക പറയുന്നത്. ഷെരാവത് എന്നുള്ളത് തന്റെ അമ്മയുടെ പേരിൽ നിന്നും എടുത്തതാണെന്ന് മല്ലിക പറയുന്നു.

ഇപ്പോഴിതാ പെണ്ണായതിന്റെ പേരിൽ കുട്ടിക്കാലത്ത് കുടുംബത്തിൽ നിന്നടക്കം വിവേചനം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് മല്ലിക ഷെരാവത്. അച്ഛനും അമ്മയും ഉൾപ്പെടെ കുടുംബത്തിൽ നിന്ന് തന്നെ ആരും പിന്തുണച്ചിരുന്നില്ലെന്ന് താരം പറഞ്ഞു. തന്നോട് വേർതിരിവ് കാണിച്ചിരുന്നുവെന്നും സഹോദരന് സർവസ്വാതന്ത്ര്യവും നൽകിയപ്പോൾ തനിക്ക് മുന്നിൽ വിലക്കുകളായിരുന്നുവെന്നും താരം പറയുന്നു. ഒരു അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

എന്നോട് മാതാപിതാക്കൾ വിവേചനം കാണിച്ചിട്ടുണ്ട്. എന്തിനാണ് ഈ വിവേചനമെന്നോർത്ത് ഞാൻ വളരെയധികം വിഷമിച്ചിട്ടുണ്ട്. കുട്ടിയായിരിക്കുമ്പോൾ എനിക്കത് മനസിലായിരുന്നില്ല. എന്നാൽ ഇപ്പോൾ അറിയാം. അവരെപ്പോഴും പറയാറുണ്ട് മകനെ വിദേശത്തേക്ക് അയച്ച് പഠിപ്പിക്കണമെന്ന്. കുടുംബത്തിൻ്റെ എല്ലാ സ്വത്തുക്കളും മകനിലേക്കാണ് പോകുന്നത്. പിന്നാലെ കൊച്ചുമകനിലേക്കും. എന്നാൽ പെൺകുട്ടികളോ? അവർ വിവാഹിതരാകുന്നു, അവർ ഒരു ബാധ്യതയാണ്.- മല്ലിക ഷെരാവത്ത് പറഞ്ഞു.

മാതാപിതാക്കൾ നല്ല ചിന്തകളോ സ്വാതന്ത്ര്യമോ തനിക്ക് നൽകിയിരുന്നില്ലെന്നും അവർ തന്നെ മനസിലാക്കാൻ ശ്രമിച്ചിട്ടില്ലെന്നും നടി പറഞ്ഞു. രഹസ്യമായാണ് കൂട്ടുകാർക്കൊപ്പം കളിക്കാനൊക്കെ പോകാറുണ്ടായിരുന്നത്. കാരണം വീട്ടുകാർ അതിന് അനുവദിച്ചിരുന്നില്ല. പുരുഷൻമാരെപ്പോലെയാകുമെന്നും ആരാണ് കല്ല്യാണം കഴിക്കാൻ തയ്യാറാവുകയെന്നും പറയും. തനിക്ക് ഒരുപാട് നിയന്ത്രണമുണ്ടായിരുന്നു. ഒരു പെൺകുട്ടിയായതിനാൽ ഞാൻ ജനിച്ചതിൽ പിന്നെ അമ്മ വിഷാദത്തിലേക്ക് വീണുപോയിരുന്നുവെന്ന് ഉറപ്പാണെന്നും നടി കൂട്ടിച്ചേർത്തു.

Read more