ടൂറിസം പ്രചരിപ്പിക്കാന്‍ ഇനി മതവും, 'ഇസ്‌ളാം ഇന്‍ കേരളാ' മൈക്രോസൈറ്റുണ്ടാക്കാന്‍ 93.8 ലക്ഷം അനുവദിച്ചു

കേരളത്തില്‍ ഇസ്‌ളാം മതത്തിന്റെ സ്വാധീനവും, ചരിത്രവും പ്രധാന്യവും വിനോദ സഞ്ചാരികള്‍ക്ക് വിവരിച്ച് നല്‍കാന്‍ കേരളാ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍ നോട്ടത്തില്‍ മൈക്രോ സൈറ്റ് തെയ്യാറാകുന്നു. ഈ പദ്ധതിക്കായി സര്‍ക്കാര്‍ 93.8 ലക്ഷം അനുവദിച്ചതായി ‘ ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഴാം നൂറ്റാണ്ടു മുതല്‍ ആരംഭിക്കുന്ന കേരളത്തിലെ ഇസ്ലാം മതത്തിന്റെ ചരിത്രം വിവരിക്കുന്ന ഡിജിറ്റല്‍ പ്രൊഡക്ഷനാണ് സര്‍ക്കാര്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്. കേരളത്തിലെ പുരാതന മുസ്‌ളീം ദേവാലയങ്ങള്‍, അവയിലെ വാസ്തു വിദ്യ, മുസ്‌ളീം മത വിശ്വാസികളുടെ ജീവിത ശൈലി, സംസ്‌കാരം, അവരുടെ തനതു കലാരൂപങ്ങള്‍ ഉല്‍സവങ്ങള്‍ ഇവയെക്കുറിച്ചെല്ലാമുളള വിവരണം ഈ മൈക്രോസൈറ്റില്‍ ഉണ്ടായിരിക്കും. ആറ് അധ്യായങ്ങളായിട്ടായിരിക്കും ഇവയെല്ലാം പ്രതിപാദിക്കുന്നത്.

കേരളത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാനപങ്കുവഹിച്ചമതമാണ് ഇസ്‌ളാം. അതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒരു വിരല്‍തുമ്പില്‍ ലഭ്യമാകുന്നത് വിനോദസഞ്ചാരികള്‍ക്ക് വളരെയേറെ ഗുണം ചെയ്യുമെന്നാണ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മതപണ്ഡിതര്‍, ചരിത്രകാരന്മാര്‍, വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍ എന്നിവരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നില്‍ ഇത് വലിയ പങ്ക് വഹിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ആദ്യത്തെ അധ്യയത്തില്‍ വ്യാപാരികള്‍ വഴി കേരളത്തിലെത്തിയ ഇസ്‌ളാമിന്‍െ ചരിത്രമാണ് പ്രദിപാദിക്കുന്നത്. രണ്ടാമത്തെ അധ്യായത്തില്‍ിരുവനന്തപുരത്തെ ബീമാപള്ളി മുതല്‍ കാസര്‍ഗോഡ് ജുമാ മസ്ജിദ് വരെയുള്ള കേരളത്തിലെ ഇസ്ലാമിക തീര്‍ത്ഥാടന കേന്ദ്രങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്. മൂന്നാമത്തെ അധ്യയത്തില്‍ കേരളത്തിലെ മുസ്‌ളീങ്ങളുടെ പാരമ്പര്യ പാചക രീതികളെക്കുറിച്ചും നാലമത്തേതില്‍ അവരുടെ പരമ്പരാഗത വസ്ത്ര ധാരണരീതിയെക്കുറിച്ചും വിശദീകരിക്കുന്നു.അഞ്ചാമത്തേതില്‍ ഇസ്‌ളാമിക വാസ്തു വിദ്യയെക്കുറിച്ചും, ആറാമത്തെ അധ്യയത്തില്‍ മാപ്പിളപ്പാട്ടും ഒപ്പനയും അടക്കമുള്ള കേരളത്തിലെ മുസ്‌ളീം കലാരൂപങ്ങളെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.