ലെബനനില്‍ പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന്റെ തല മൊസാദോ?

ഹിസ്ബുള്ള പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്ന പേജറുകള്‍ ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചതിന് പിന്നാലെ വാക്കി ടോക്കികളും കൂട്ടത്തോടെ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ച് ഒന്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

ദക്ഷിണ ലെബനന്‍, ബെക്കാ വാലി, ബയ്‌റുത്ത് തുടങ്ങി മൂന്നിടങ്ങളിലായി സ്‌ഫോടനം നടന്നതായാണ് വിവരം. എന്നാല്‍ എത്ര വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹിസ്ബുള്ളയുടെ എംപിമാരായ അലി അമ്മാറിന്റെയും ഹസന്‍ ഫദ്‌ലുള്ളയുടെയും ആണ്‍ മക്കള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം പേജര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ 2750 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പരിക്കേറ്റ 200ലധികം പേരുടെ പരിക്ക് ഗുരുതരമാണെന്ന് ലബനന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരുക്കേറ്റവരില്‍ ഉന്നത ഹിസ്ബുല്ല നേതാക്കളുമുണ്ട്. ഇസ്രയേല്‍ ഹിസ്ബുല്ല ഭിന്നത രൂക്ഷമായിരിക്കെയാണ് സംഭവം.

ആസൂത്രിത ഇലക്ട്രോണിക് ആക്രമണമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. സംഭവത്തില്‍ യുഎസിന് പങ്കില്ലെന്ന് പെന്റഗണ്‍ പ്രതികരിച്ചു. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലും പേജര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ മരിച്ചതായും വിവരമുണ്ട്. ലെബനന്‍ അതിര്‍ത്തിയിലേക്ക് യുദ്ധലക്ഷ്യം വിപുലീകരിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടന പരമ്പര.

ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ലബനന്‍ സര്‍ക്കാര്‍ ആരോപിച്ചു. പരിക്കേറ്റവരില്‍ ലബനനിലെ ഇറാന്‍ അംബാസഡര്‍ മൊജ്താബ അമാനിയും ഉള്‍പ്പെടും. ലബനനിലെ സായുധ വിഭാഗമായ ഹിസ്ബുള്ളയുടെ വിവിധ യൂണിറ്റുകളിലെ ജീവനക്കാര്‍ ഉപയോഗിച്ചിരുന്ന ആശയവിനിമയ ഉപകരണമായ പേജറുകളാണ് പൊട്ടിത്തെറിച്ചത്.

ലെബനനില്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സ്ഫോടനം നടന്നത്. യുഎസും യുറോപ്യന്‍ യൂണിയനും നിരോധിച്ചിട്ടുള്ള ലെബനനിലെ രാഷ്ട്രീയ-സൈനിക സ്ഥാപനമായ ഹിസ്ബുല്ലക്ക് ഇറാന്റെ പിന്തുണയുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ ഇസ്രയേലുമായി യുദ്ധം ചെയ്യുന്ന ഹമാസിനെ ഹിസ്ബുല്ല പിന്തുണയ്ക്കുന്നുണ്ട്.