'ഐബോഡ് പരിശോധനയിൽ നിർണായക കണ്ടെത്തൽ'; നദിയുടെ മധ്യഭാഗത്ത് മൺകൂനയ്ക്ക് സമീപം പുതിയ സിഗ്നൽ, ട്രക്കിന്റേതെന്ന് നിഗമനം

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രിക്കിനെ പുറത്തെത്തിക്കാൻ ശ്രമം തുടരുന്നു. ഗംഗാവലി പുഴയിലെ തിരച്ചിലിൽ നിർണായക സിഗ്നൽ കണ്ടെത്തി. ഐബോഡ് പരിശോധനയിലാണ് സിഗ്നൽ കണ്ടെത്തിയത്. നദിയുടെ മധ്യഭാഗത്ത് മൺകൂനയ്ക്ക് സമീപമാണ് പുതിയ സിഗ്നൽ കണ്ടെത്തിയത്.

സിഗ്നൽ ട്രക്കിന്റേത് ആകാനുള്ള സാധ്യതയെന്ന് റിട്ട മേജർ ജനറൽ എം.ഇന്ദ്രബാലൻ അറിയിച്ചു. അതേസമയം നേരത്തെ നദിയിൽ നിന്നും മൂന്ന് സിഗ്നലുകൾ ലഭിച്ചിരുന്നു. ട്രക്കിന്റേയും മണ്ണിടിച്ചിലിൽ ഒലിച്ച് പോയ ടവറിന്റെയും സിഗ്നലുകളാകാമെന്നാണ് നേരത്തെയുണ്ടായിരുന്ന നിഗമനം. 60 മീറ്റർ മാറി അഞ്ച് മീറ്റർ താഴ്ചയിലാണ് ട്രക്കിന്റേതെന്ന് കരുതുന്ന സിഗ്നൽ ലഭിച്ചത്. ട്രക്കും ക്യാബിനും വേർപെട്ടിട്ടില്ല.

അതേസമയം ഷിരൂരിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാദൗത്യത്തിന് ഇടക്ക് തടസ്സം നേരിടുന്നത് വെല്ലുവിളിയാണ്. മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിച്ചിട്ടില്ല. അടിയൊഴുക്ക് ശക്തമായതിനാലാണ് മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിക്കാത്തത്. ഇപ്പോഴിറങ്ങുന്നത് ഡൈവർമാരുടെ ജീവന് ആപത്തുണ്ടാക്കുമെന്നാണ് നാവികസേനയുടെ വിലയിരുത്തൽ. ഐബോഡ് സംഘത്തിന്റെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്.

വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമം നടത്തുന്നുണ്ട്. രണ്ട് ലോങ് ബൂം എസ്കവേറ്ററുകളും പുഴക്കരികിലെ മണ്ണ് നീക്കിയും പരിശോധന നടത്തുകയാണ്. അതേസമയം അർജുനയുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തോടടുക്കുമ്പോൾ ദൗത്യം കൂടുതൽ ദുഷ്കരമാവുകയാണ്. ശക്തമായി പെയ്യുന്ന മഴയും പുഴയിലെ ഒഴുക്കും പ്രതിസന്ധി സൃഷ്ഠിക്കുകയാണ്.