കൊലയ്ക്ക് പിന്നിൽ മയക്കുമരുന്ന് ലഹരിയും സാമ്പത്തിക തർക്കവും; 'സഹദ് ആഭിചാരക്രിയകൾ പിന്തുടരുന്നയാൾ'

കൊല്ലം ചിതറയിൽ പൊലീസുകാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ വെളിപ്പെടുത്തലുമായി പൊലീസ്. ഇർഷാദിന്റെ കൊലയ്ക്ക് പിന്നിൽ മയക്കുമരുന്ന് ലഹരിയും സാമ്പത്തിക തർക്കവുമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇർഷാദിന്റെ സുഹൃത്തും കേസിലെ പ്രതിയുമായ സഹദ് ആഭിചാരക്രിയകൾ പിൻതുടരുന്നയാളാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം ചടയമംഗലത്ത് നഗ്നപൂജ നടത്തിയെന്ന പരാതിയിൽ പിടിയിലായവരും പ്രതി സഹദും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. കഴിഞ്ഞദിവസമാണ് ഇർഷാദിനെ കഴുത്തറുത്ത് കൊന്ന നിലയിൽ പ്രതി സഹദിൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഒരാഴ്ചയായി ഇർഷാദ് സഹദിൻ്റെ വീട്ടിൽ വന്നു പോകുന്നത് പതിവായിരുന്നു.

എംഡിഎംഎ ഉൾപ്പടെയുടെ ലഹരിമരുന്നുകൾക്ക് സഹദും ഇർഷാദും അടിമയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലഹരിയുടെ പുറത്താണ് സഹദ് ഇർഷാദിൻ്റെ കഴുത്തറുത്തത്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കവും ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.