അരങ്ങേറിയത് വലിയ നാടകം; അന്‍വറിന്റെ ചീട്ടുകൊട്ടാരം തകര്‍ന്നുവീണെന്ന് എംവി ഗോവിന്ദന്‍

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വറിനെ നായകനാക്കി അരങ്ങേറിയത് വലിയ നാടകമാണെന്നും അതെല്ലാം ചീട്ട് കൊട്ടാരം പോലെ തകര്‍ന്നുവീണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അന്‍വര്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം ജനങ്ങള്‍ക്ക് ബോധ്യം വന്നെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ ഉള്‍ക്കൊള്ളുന്നതെന്നും അവര്‍ക്ക് വേണ്ടിയാണ് രംഗത്തിറങ്ങിയതെന്നും പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയ പ്രഖ്യാപനം നടത്താന്‍ തീരുമാനിച്ച യോഗത്തില്‍ പങ്കെടുത്തവര്‍ നേരത്തെ നിലമ്പൂരില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തവരാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

എസ്ഡിപിഐ, ലീഗ്, ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ് ഇവരെ അഭിസംബോധന ചെയ്യേണ്ട അവസ്ഥയാണ് അന്‍വറിന് ഉണ്ടായത്. ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് ഏകദേശം വ്യക്തത വന്നു കഴിഞ്ഞു, പ്രഥമദൃഷ്ട്യാ തന്നെ ഉണ്ടായിരുന്ന പ്രശ്‌നങ്ങളുടെ കാര്യങ്ങള്‍ മനസിലാക്കി എഡിജിപിക്കെതിരെ റിപ്പോര്‍ട്ട് കിട്ടി 24 മണിക്കൂര്‍ മുമ്പ് സ്ഥാനത്ത് നിന്ന് മാറ്റിയെന്നും ഗോവിന്ദന്‍ പറഞ്ഞു.

Read more

സംഭവത്തില്‍ അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ ശരിയായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ അവസാനിച്ചിട്ടില്ല ഡിജിപി തന്നെ ഇതിന്റെ അന്വേഷണ ചുമതല നടത്തി വരികയാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.