കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി; മകൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി. അറകുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. മകൾ ബിന്ദു (48) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

നെയ്യാറ്റിൻകര റെയിൽവേ പാലത്തിനു സമീപമുള്ള വീട്ടിൽ താമസിക്കുന്ന ലീല മകൾ ബിന്ദുവിനെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ ഇവർക്കുള്ള ഭക്ഷണവുമായി ബന്ധു വീട്ടിലെത്തിയപ്പോഴാണ് ലീലയുടെ ശരീരം കത്തിക്കരിഞ്ഞനിലയിലും മകൾ ബിന്ദുവിനെ കഴുത്ത് മുറിഞ്ഞനിലയിലും കണ്ടെത്തിയത്. ഉടനെ വാർഡ് മെമ്പറെ ബന്ധു വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഗുരുതരാവസ്ഥയിലായിരുന്ന ബിന്ദുവിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലീലയുടെ മകൾ ബിന്ദു പ്രമേഹരോഗിയാണ്. രോഗബാധിതയായ മകൾ അവശനിലയിലായതോടെ അമ്മ കടുത്ത വിഷമത്തിലായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. അമ്മയാണ് കഴുത്ത് മുറിച്ചതെന്ന് മകൾ മൊഴി നൽകിയിട്ടുണ്ട്. പ്രായമാകുന്നതും താൻ മരിച്ചുപോയാൽ മകളെ നോക്കാൻ ആരുമില്ലെന്നതും ലീലയെ ആശങ്കപ്പെടുത്തിയിരുന്നു. മകൾ കൂടുതൽ അവശതയിലായതോടെയാണ് ഇവർ മാനസികമായി തളർന്നത്. നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും.