പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ; വധശ്രമത്തിന് കേസ്

കണ്ണൂർ തളാപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ. എ ആർ ക്യാമ്പ് ഡ്രൈവർ കെ.സന്തോഷ് കുമാറാണ് അറസ്റ്റിലായത്. പ്രതിയെ സർവ്വീസിൽ നിന്നും സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻ്റ് ചെയ്തു. വധശ്രമത്തിനാണ് സന്തോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പെട്രോൾ അടിച്ചതിന് ശേഷം പണം മുഴുവൻ നൽകാതെ പോകാൻ ശ്രമിച്ചതിനെ തുടർന്ന് പമ്പ് ജീവനക്കാരൻ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു വധശ്രമം. പമ്പ് ജീവനക്കാരനായ അനിൽകുമാറിന് നേരെയാണ് വധശ്രമം ഉണ്ടായത്. അതേസമയം പൊലീസ് ഉദ്യോഗസ്ഥൻ പെട്രോൾ അടിച്ചതിന്റെ പണത്തിന്റെ ബാക്കി ഇതുവരെ തന്നിട്ടില്ലെന്ന് പമ്പ് ജീവനക്കാരൻ അനിൽ പറഞ്ഞു.

ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലേക്ക് എ ആർ ക്യാമ്പിലെ ഡ്രൈവറായ സന്തോഷ് പമ്പിൽ തൻറെ സ്വന്തം കാറിലാണ് എത്തിയിരുന്നത്.2100 രൂപയ്ക്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടു. ഫുൾടാങ്ക് അടിച്ച ശേഷം 1900 രൂപ മാത്രം നൽകി. ബാക്കി 200 രൂപ നൽകാൻ കൂട്ടാക്കിയില്ല. അടിച്ച പെട്രോളിന്റെ പണം ചോദിച്ചപ്പോൾ വണ്ടിയിൽ നിന്ന് തിരിച്ചെടുത്തോയെന്ന മറുപടിയാണ് ഇയാൾ നൽകിയതെന്ന് പമ്പിലെ ജീവനക്കാരനായ അനിൽ കുമാർ പറഞ്ഞു.

കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ അനിൽകുമാർ തടഞ്ഞു. ഇതോടെ കാറിന്റെ ബോണറ്റിലിരുത്തി അനിലുമായി സന്തോഷ് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. 600 മീറ്റർ ദൂരമാണ് കാറിൻറെ ബോണറ്റിലിരുന്ന് അനിലിന്റെ സഞ്ചരിക്കേണ്ടി വന്നത്. അതേസമയം കഴിഞ്ഞ ഒക്ടോബറിൽ കാൽടെക്സിലെ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയ കേസിലും സന്തോഷ് പ്രതിയാണ്.