തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ നടപടി; 10 സിഐടിയു പ്രവർത്തകർക്കെതിരെ കേസ്

മലപ്പുറം എടപ്പാളിൽ തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ സിഐടിയു പ്രവർത്തകർക്കെതിരെ കേസ്. 10 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൈ കൊണ്ടും ഫൈബർ ട്യൂബ് ലൈറ്റുകൊണ്ടും തൊഴിലാളികളെ അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതേസമയം തൊഴിലാളികളുമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നാണ് സിഐടിയുവിന്റെ വിശദീകരണം.

സിഐടിയുക്കാരുടെ ആക്രമണം ഭയന്നോടിയ ഫയാസ് കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വീഴ്ചയിൽ ഫയാസിന്റെ ഇരുകാലുകളും ഒടിഞ്ഞു. എടപ്പാളില്‍ ലോഡിറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തില്‍ സിഐടിയു പ്രവര്‍ത്തകരുടെ ആക്രമണം ഭയന്നോടിയതാണ് ഫയാസ്. മാരകമായി പരിക്കേറ്റ ഫയാസിന് കാലിന് ശസ്ത്രക്രിയ നടത്തണം. അതേസമയം തൊഴിലാളികളെ ഫൈബർ ട്യൂബ് ലൈറ്റ് കൊണ്ടും കൈ കൊണ്ടും അടിച്ചുവെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഫയാസിന്റെ പിതാവ് പറഞ്ഞു.

ഇക്കഴിഞ്ഞ കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയാണ് സംഭവം നടക്കുന്നത്. എടപ്പാളിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയ തൊഴിലാളികളെ ആക്രമിച്ചതായാണ് പരാതി. അതേസമയം ചുമട്ട് തൊഴിലാളികളെ ഒഴിവാക്കി അനധികൃതമായി ലോഡ് ഇറക്കിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നമാണ് എടപ്പാളിലേതെന്ന് സിഐടിയു ജില്ലാ പ്രസിഡന്‍റ് എം ബി ഫൈസല്‍ പറഞ്ഞു. പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ സിഐടിയു തിരുത്തുമെന്നും ഫൈസല്‍ പറഞ്ഞു.