'അവധി കഴിഞ്ഞ് അവർ മടങ്ങിയത് മരണത്തിലേക്ക്'; കുവൈറ്റിൽ നാലംഗ മലയാളി കുടുംബം മരിച്ചത് ശ്വാസംമുട്ടി

തങ്ങളുടെ പുതിയ വീട്ടിൽ താമസിച്ച് കൊതി തീരും മുന്നെയാണ് കുവൈറ്റിലെ അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച നാലംഗ കുടുംബത്തെ അഗ്നി വിഴുങ്ങിയത്. അവധി ആഘോഷിക്കാനായി നാട്ടിലെത്തിയ ഇവർ കുവൈത്തിലേക്ക് മടങ്ങിയത് വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു. എന്നാൽ ഇവരെ കാത്തിരുന്നത് മരണമായിരുന്നു.

ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കൽ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിന് (14), ഐസക് (9) എന്നിവരാണ് കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ചത്. രാത്രി ഒൻപതോടെയായിരുന്നു ഇവർ താമസിച്ചിരുന്നിടത്ത് തീ പടർന്നത്. എ.സിയിലെ വൈദ്യുതി തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് കുടുംബം മരണപ്പെട്ടതെന്നും പറയുന്നു.

കുവൈത്തിൽ റോയിട്ടേഴ്‌സ് ജീവനക്കാരനായ മാത്യുവും, നേഴ്‌സായ ലിനിയും കുട്ടികളുടെ സ്കൂ‌കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അവധി കഴിഞ്ഞ് ഇവർ കുവൈത്തിലേക്ക് മടങ്ങി. വൈകീട്ടോടെ ഇവർ ഫ്ളാറ്റിൽ തിരിച്ചെത്തി. യാത്രാക്ഷീണത്തെത്തുടർന്ന് നാലുപേരും നേരത്തെ ഉറങ്ങാൻ കിടന്നിരുന്നു. പിന്നീട് തീ പടരുകയായിരുന്നു.

അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയാണ് തുടർനടപടി സ്വീകരിച്ചത്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കുവൈത്തിലെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കുന്നതിന് കുവൈത്തിലെ ഇന്ത്യൻ അംബാസിഡറും കേന്ദ്രമന്ത്രിമാരും ഇടപെടുന്നുണ്ട്.

ഒരു വർഷം മുമ്പായിരുന്നു മാത്യുവിന്റേയും കുടുംബത്തിന്റെയും പുതിയ വീടിന്റെ നിർമാണം കഴിഞ്ഞത്. കൂദാശയ്ക്ക് വന്നെങ്കിലും അധികം നാൾ നിൽക്കാനായിരുന്നില്ല. ഇത്തവണത്തെ അവധിക്ക് വന്നപ്പോൾ മാത്യുവും കുടുംബവും ഈ വീട്ടിലായിരുന്നു താമസിച്ചത്. എന്നാൽ ഇവരുടെ യാത്ര സ്വപ്നങ്ങൾ ബാക്കിയാക്കി മരണത്തിലേക്കായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല.