നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയര്‍ ഇന്ത്യ; നഷ്ടപരിഹാരത്തിന് സമയം അനുവദിക്കണമെന്ന് കമ്പനി

വിമാന സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് നാട്ടിലെത്താന്‍ സാധിക്കാതെ മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് കമ്പനി അധികൃതര്‍ കുടുംബവുമായി ബന്ധപ്പെട്ടത്. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സമയം അനുവദിക്കണമെന്ന് കമ്പനി ഇ-മെയിലിലൂടെ കുടുംബത്തോട് ആവശ്യപ്പെട്ടു.

കുടുംബത്തിന്റെ ദുഖത്തോട് പങ്കുചേരുന്നുവെന്ന് അറിയിച്ച കമ്പനി രാജേഷിന്റെ കുടുംബം ആവശ്യപ്പെട്ട വിവരങ്ങള്‍ പരിശോധിക്കുകയാണെന്നും പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയതായും കുടുംബം വ്യക്തമാക്കി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം നേരത്തെ അയച്ച ഇ-മെയില്‍ സന്ദേശത്തിന് മറുപടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ 7ന് ആയിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഭാര്യ അമൃത പിറ്റേ ദിവസം ഒമാനിലേക്ക് ടിക്കറ്റെടുത്തിരുന്നെങ്കിലും വിമാന സര്‍വീസ് മുടങ്ങിയതിനാല്‍ യാത്ര സാധ്യമായില്ല. വീണ്ടും അമൃത ടിക്കറ്റെടുത്തെങ്കിലും സര്‍വീസ് മുടങ്ങിയതോടെ യാത്രയും അവസാനിച്ചു. 13ന് രാവിലെ രാജേഷ് മരിച്ചു.