എസ്‌സി, എസ്ടി സംവരണം; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് എ.കെ. ബാലന്‍

എയ്ഡഡ് കോളേജ് നിയമനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം പാലിക്കേണ്ടതില്ല എന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന്‍ . യുജിസി ചട്ടപ്രകാരം കേന്ദ്ര സംവരണനയം ന്യൂനപക്ഷേതര സ്വകാര്യ എയ്ഡഡ് കോളേജുകള്‍ക്ക് ബാധകമല്ലെന്നും സ്വകാര്യ എയ്ഡഡ് കോളേജിലെ നിയമനാധികാരി മാനേജ്‌മെന്റാണെന്നും അതിനാല്‍ തന്നെ സംവരണ മാനദണ്ഡം സര്‍വ്വകലാശാലകളിലെ സ്വകാര്യ കോളേജുകള്‍ക്ക് ബാധകമാകില്ലെന്നുമാണ് ഡിവിഷന്‍ ബെഞ്ച് പറയുന്നത്.

യുജിസിയുടെ നിബന്ധനകള്‍ പ്രധാനമായും കോളേജുകളുടെ അംഗീകാരം, അക്കാദമി കാര്യങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തിയാണ്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റ് നിയമനം നടത്തുന്നുവെങ്കിലും സര്‍ക്കാര്‍ ഖജനാവില്‍ നിന്നുമാണ് അവര്‍ക്ക് ശമ്പളം നല്‍കുന്നത്. അപ്രകാരം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളം നല്‍കി നിയമനം നടത്തുന്ന തസ്തികകളില്‍ സംവരണം അടക്കമുള്ള സാമൂഹ്യനീതി ഉറപ്പുവരുത്തുവാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ 60 ശതമാനത്തിലധികവും സ്വകാര്യ എയ്ഡഡ് മാനേജ്‌മെന്റു കളുടെ കൈവശമാണ്. വിദ്യാഭ്യാസ മേഖലയില്‍ എണ്ണായിരം കോടി രൂപയോളം സര്‍ക്കാര്‍ വര്‍ഷംതോറും ചെലവഴിക്കുന്നുണ്ട്. അതില്‍ നല്ലൊരു പങ്ക് എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിനാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

ഇന്ന് സംസ്ഥാനത്തുള്ള 1,14,000 ത്തോളം അദ്ധ്യാപകരില്‍ 462 പേര്‍ മാത്രമാണ് എസ്‌സി, എസ്ടി വിഭാഗങ്ങള്‍. യഥാര്‍ത്ഥത്തില്‍ 10 ശതമാനം സംവരണത്തിന് അര്‍ഹതയുള്ള ഈ വിഭാഗങ്ങള്‍ക്ക് മാനേജ്‌മെന്റ് മുന്നോട്ട് വെക്കുന്ന നിബന്ധനകള്‍ പാലിക്കുവാന്‍ കഴിയാത്തതു കൊണ്ട് മാത്രം ജോലി ലഭിക്കാതെ വരുന്ന സ്ഥിതിയാണുള്ളത്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളില്‍ സാമൂഹ്യ നീതി ഉറപ്പുവരുത്താന്‍ സംവരണം നടപ്പാ ക്കണം എന്നത് തന്നെയാണ് എല്‍ഡിഎഫിന്റെ നിലപാട്. അത് പ്രകടപത്രികയിലൂടെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ആതിനാല്‍ ഈ മേഖലയില്‍ സംവരണം ഉറപ്പുവരുത്തുവാന്‍ നിയമ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. സുപ്രീംകോടതില്‍ അപ്പീല്‍ സമര്‍പ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.