പത്തനംതിട്ടയില്‍ പക്ഷിപ്പനി; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

പത്തനംതിട്ടയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരണം. കഴിഞ്ഞ ആഴ്ച ഇവിടെ കൂട്ടത്തോടെ താറാവുകള്‍ ചത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധന ഫലം വന്നതോടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.

പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. തുടര്‍നടപടികള്‍ക്കായി നാളെ കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. നേരത്തെ ആലപ്പുഴയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴയിലും താറാവിലായിരുന്നു പക്ഷിപ്പനി കണ്ടെത്തിയത്.

കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന വാളയാര്‍ ഉള്‍പ്പെടെയുള്ള ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി. ഇതിന് പുറമേ മൃഗസംരക്ഷണ വകുപ്പിന്റെ സംഘങ്ങളെ അതിര്‍ത്തികളില്‍ നിയോഗിച്ചിട്ടുണ്ട്.