കേന്ദ്രബജറ്റ് തൊഴിലാളിവിരുദ്ധം ; ഇന്ന് ബിഎംഎസിന്റെ രാജ്യവ്യാപക പ്രതിഷേധം

കേന്ദ്രബജറ്റ് തൊഴിലാളി വിരുദ്ധമാണെന്ന് ആരോപിച്ച് ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ബജറ്റിനെതിരെ വെള്ളിയാള്ച രാജ്യവ്യാപകമായി പ്രകടനം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സ്ഥിരംതൊഴിലിനു പകരം നിശ്ചിത സമയപരിധിക്കുള്ളിലുള്ള തൊഴില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ചകള്‍ പുരോഗിമിക്കുകയാണ്. അതിനിടെയിലാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇത്തവണത്തെ ബജറ്റില്‍ കാര്‍ഷിക-ആരോഗ്യ- ഗ്രാമീണ മേഖലകളെ പരിപോഷിപ്പിക്കാന്‍ പ്രത്യേകം പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ തൊഴിലാളി മേഖലയുമായി ഒരു പ്രഖ്യാപനവുമുണ്ടായിട്ടില്ലെന്ന് ബിഎംഎസ് നേതാക്കള്‍ പറയുന്നു.

അംഗനവാടി, ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങളും,ഇപിഎഫ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധവുമായി ബിഎംഎസ് സംഘടന രംഗത്തുവന്നിരിക്കുന്നത്.

അസംഘടിത മേഖലക്കായി ബജറ്റില്‍ വിഹതമൊന്നും നീക്കിവെച്ചിട്ടില്ല. ആദായനികുതിയില്‍ ഇളവുകള്‍ നല്‍കാത്തത് മധ്യവര്‍ഗ്ഗ തൊഴിലാളികളില്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ബിഎംഎസ് നേതാക്കളായ അഡ്വ. സജി നാരായണനും, ജനറല്‍ സെക്രട്ടറി വ്രിജേഷ് ഉപധ്യായയും ആരോപിക്കുന്നു.