'ഇരുപ്പിലെ എക്‌സ്പ്രഷന്‍ ശരിയല്ല'; മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ബ്രണ്ണനിലെത്തിയിട്ടും സദാചാര പൊലീസിംഗ്; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മാപ്പു പറഞ്ഞ് തലയൂരി

കോളേജ് കാമ്പസില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും അപമാനിച്ച ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ കെഎല്‍ ബീന മാപ്പുപറഞ്ഞു. ആണിന്റെ ചൂട് പറ്റിയിരിക്കാനാണോ വരുന്നതെന്ന ചോദ്യം ചോദിച്ച് മഹാരാജാസ് കോളേജിലെ പെണ്‍കുട്ടികളെ അപമാനിച്ച വിഷയത്തില്‍ കെഎല്‍ ബീനയുടെ കസേര കത്തിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനു ശേഷമാണ് കെഎല്‍ ബീനയെ ബ്രണ്ണനിലേക്ക് സ്ഥലം മാറ്റിയത്.

ബ്രണ്ണന്‍ കോളേജിലും സമാനമായ സംഭവമാണ് ഇന്ന് അരങ്ങേറിയത്. കോളേജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാമ്പസില്‍ മറ്റൊരു വിദ്യാര്‍ത്ഥിക്കൊപ്പം ഇരിക്കുന്നതുകണ്ട്  ഓഫീസ് മുറിയിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥികളും എസ്എഫ്എെയും ആരോപിക്കുന്നത്.

“ഇരുപ്പിലെ എക്‌സ്പ്രഷന്‍” ശരിയല്ലെന്നും കൂടെയുള്ളത് ഏട്ടനാണ് എന്നു പറഞ്ഞപ്പോള്‍ രക്തബന്ധത്തിലല്ലാത്തവര്‍ എങ്ങനെയാണ് ഏട്ടനാവുകയെന്നും വീട്ടില്‍ വിളിച്ചു പറയുമെന്നുമായിരുന്നു പ്രിന്‍സിപ്പലിന്‍റെ മറുപടിയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഈ സംഭവത്തിന് ശേഷമായിരുന്നു വിദ്യാര്‍ത്ഥികള്‍ എസ്എഫ്എെയെ സമീപിക്കുന്നത്. സംഘടനയുടെ നേതൃത്വത്തിലാണ് പിന്നീട് പൊലീസില്‍ പരാതി നല്‍കിയത്.

ധര്‍മ്മടം എസ്.ഐ അരുണ്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. അതുവരെ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ  ഉപരോധിച്ചു. അധ്യാപിക മാപ്പുപറയണമെന്ന നിലപാടില്‍ മറ്റ് അധ്യാപകരും ചേര്‍ന്നതോടെ കെഎല്‍ ബീന മാപ്പു പറയുകയായിരുന്നു.

എന്നാല്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഗവര്‍ണര്‍, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് വിദ്യാര്‍ഥിനി പരാതി നല്‍കി. ഇനി ഇത്തരത്തില്‍ വിദ്യാര്‍ഥികളെ അപമാനിക്കുന്ന നടപടികള്‍ ഉണ്ടാവരുതെന്നാണ് എസ്എഫ്‌ഐയുടെ ആവശ്യം. കോളേജ് യൂണിയന്‍ ഭാരവാഹികളായ ജിന്‍ഷിത്ത്, അശ്വിന്‍ രാഘവന്‍, എസ്എഫ്‌ഐ തലശേരി- പിണറായി ഏരിയാ ഭാരവാഹികളായ ഹസന്‍, അര്‍ജുന്‍, അമല്‍ തുടങ്ങിയവര്‍ സമരത്തിനു നേതൃത്വം നല്‍കി. വിഷയത്തില്‍ തലശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ ഇടപെടുകയും വിദ്യാഭ്യാസ മന്ത്രിയുടെയടക്കം ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.