സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധനക്ക് ശിപാര്‍ശ. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ജ. രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തു. കോവിഡ് കാലത്തേക്കുള്ള പ്രത്യേക ശിപാർശയാണ് കമ്മീഷൻ സർക്കാരിന് കൈമാറിയത്. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഇന്നലെയാണ് കമ്മീഷന്‍ ഗതാഗത കമ്മീഷണർക്ക് കൈമാറിയത്. റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനമെടുക്കാൻ ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ 11 ന് ഉന്നതതല യോഗം ചേരും.
അഞ്ചു കിലോമീറ്ററിന് മിനിമം ചാർജ് എട്ടു രൂപയായിരുന്നത് പത്തു രൂപയാക്കണമെന്നാണ് കമ്മീഷന്റ പ്രധാന ശിപാർശ. തുടർന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ടു രൂപ വീതം കൂട്ടാം. അതായത് പത്ത് കഴിഞ്ഞാൽ 12, 14 16, 18,20 എന്നിങ്ങനെയാണ് തുടർന്നുള്ള സ്റ്റേജുകളിലെ നിരക്ക്. മിനിമം ചാർജ് 12 രൂപയാക്കിയുള്ള മറ്റൊരു ശിപാർശയും കമ്മീഷന്റ റിപ്പോർട്ടിലുണ്ട്. വിദ്യാർത്ഥികളുടെ നിരക്ക് 50 ശതമാനം ആക്കാനും ശിപാർശ ചെയ്തിട്ടുണ്ട്.
കോവിഡ് കഴിഞ്ഞാൽ നിരക്ക് കുറയ്ക്കേണ്ടി വരുമെന്നതിനാൽ അതു കൂടി കണക്കിലെടുത്തായിരിക്കും സർക്കാർ അന്തിമ തീരുമാനം എടുക്കുക. കോവിഡ് കാലത്തേക്ക് മാത്രമുള്ള നിരക്ക് വർദ്ധന ആയതിനാൽ ഇടതു മുന്നണിയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ ഗതാഗത വകുപ്പിന്റ ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ചാലുടൻ പ്രഖ്യാപനം ഉണ്ടായേക്കും. നിരക്ക് കൂടുന്നതോടെ ബസിൽ സാമൂഹിക അകലം ഏർപ്പെടുത്തുമോയെന്ന് വ്യക്തമല്ല.
Read more
നഷ്ടം കാരണം ഭൂരിഭാഗം സ്വകാര്യ ബസുകളും ഇപ്പോൾ സർവീസ് നടത്തുന്നില്ല. ഇത് കൂടി കണക്കിലെടുത്താണ് കമ്മീഷൻ റിപ്പോർട്ട് വേഗത്തിൽ സമർപ്പിച്ചത്. നേരത്തെ 50 ശതമാനം ചാർജ് വർദ്ധിപ്പിച്ചത് ബസുകളിലെ സാമൂഹിക അകലം ഒഴിവാക്കിയതോടെ സർക്കാർ പിൻവലിച്ചിരുന്നു. ഇതിനെതിരെ ബസുടമകൾ കോടതിയെ സമീപിച്ചതോടെയാണ് കമ്മീഷനോട് റിപ്പോർട്ട് വേഗത്തിലാക്കാൻ സർക്കാർ ആവശ്യപ്പെട്ടത്.