തൃശൂരിൽ ആദ്യമായി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്

തൃശൂരിൽ ആദ്യമായി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പാടൂര്‍ സ്വദേശിയായ 7ാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് വെര്‍മമീബ വെര്‍മിഫോര്‍സിസ് എന്ന അണുബാധ സ്ഥിരീകരിച്ചത്. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം രണ്ട് മാസത്തിനിടെ അഞ്ചാമത്തെ കേസാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്.

അതേസമയം കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്‌തിഷ്‌ക ജ്വരം അല്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കഴിഞ്ഞ ദിവസം ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി.

ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിക്കോടി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജ് മൂളിപ്പറമ്പ് സ്വദേശിയായ 12 വയസുകാരനും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസുകാരിയും കണ്ണൂര്‍ തോട്ടട സ്വദേശിയായ പതിമൂന്നു വയസുകാരിയും അടുത്തിടെ മരിച്ചിരുന്നു. രണ്ടു മാസത്തിനിടെയാണ് ഈ മൂന്ന് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.