സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ കസ്റ്റഡിയിലെടുത്തെന്ന് പരാതി; ഇല്ലെന്ന് പൊലീസ്

ബലാത്സംഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് പരാതി. സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെ കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം. ഇവരുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. അതേസമയം ഇവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. സിദ്ധിഖ് ഇവിടെ എന്നും ചോദിച്ചാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്നും നാഹി, പോൾ എന്നിവരെക്കുറിച്ച് ഇപ്പോൾ വിവരമില്ലെന്നും പരാതിയിൽ പറയുന്നു. ഇന്ന് പുലർച്ചെ 4.15 നും 5.15 നും ഇടയിൽ ഇവരുടെ വീടുകളിലെത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ഇവർ പറയുന്നു.

അതേസമയം തങ്ങൾ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് കൊച്ചി പൊലീസ് നൽകുന്ന വിശദീകരണം. അതിനിടെ ബലാത്സംഗ കേസിൽ സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ജാമ്യം തള്ളണമെന്നുമാണ് സർക്കാരിന്റെ വാദം. മുൻ സോളിസിസ്റ്റർ ജനറൽ രഞ്ജിത്ത് കുമാറിനെയും സീനിയർ വനിത അഭിഭാഷകരിൽ ഒരാളെയും സുപ്രീംകോടതിയിൽ ഹാജരാക്കാനാണ് സർക്കാർ തീരുമാനം.

Read more