പശുക്കളുടെ ആധാര്‍ 'പശു സഞ്ജീവനി'യ്ക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ചത് 50 കോടി രൂപ; ആദ്യഘട്ടം നാല് കോടി തിരിച്ചറിയല്‍ കാര്‍ഡ്

50 കോടി രൂപ ചിലവാക്കി രാജ്യത്തെ പശുക്കള്‍ക്ക് ആധാര്‍കാര്‍ഡ് മോഡല്‍ തിരിച്ചറിയല്‍ രേഖ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ഇതിനായി ഈ വര്‍ഷം ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് 50 കോടി. നാല് കോടി പശുക്കള്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്. പശുക്കളുടെ ഇനം, ലിംഗം, ഉയരം തുടങ്ങിയവ ഉള്‍പ്പെടുത്തി കൃത്രിമം നടത്താന്‍ കഴിയാത്ത പോളിയൂറിത്തേന്‍ ടാഗിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കി കഴിഞ്ഞു.

എട്ടുഗ്രാമുള്ള തിരിച്ചറിയല്‍ നമ്പര്‍ പതിച്ച ടാഗ് ഓരോ പശുവിന്റെയും പോത്തിന്റെയും ചെവിയില്‍ ഘടിപ്പിക്കുന്നതാണ് പദ്ധതി. കാര്‍ഡ് ഒന്നിന് പത്ത് രൂപയ്ക്കടുത്താകും വില. പശു സഞ്ജീവനി എന്നാണ് തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതിയുടെ പേര്. കാര്‍ഷിക ഉത്പാദനത്തില്‍ നിന്ന് മാത്രം കര്‍ഷക വരുമാനം 2022 ഓടെ ഇരട്ടിയാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ല. അതിനാല്‍ കാലിവളര്‍ത്തല്‍ മേഖലയ്ക്കും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍, ആനിമല്‍ ഹസ്ബന്‍ഡറി എന്നീ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് 10,000 കോടി രൂപയാണ്. കൃത്രിമ ബീജസങ്കലനത്തിലൂടെ മെച്ചപ്പെട്ട സങ്കര ഇനം കാലികളെ വളര്‍ത്തിയെടുക്കാനുള്ള പദ്ധതിക്ക് 200 കോടിയും ബജറ്റ് വിഹിതമുണ്ട്.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സാമൂഹിക-സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കല്‍, ആഭ്യന്തര സുരക്ഷ തുടങ്ങിയ നിരവധി അടിസ്ഥാന പ്രശ്നങ്ങളില്‍ സര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ടിയിരിക്കുന്ന സന്ദര്‍ഭത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം പരിപാടികള്‍ക്കായിപണം പാഴാക്കുന്നത്.