മിനി കൂപ്പര്‍ നികുതിവെട്ടിപ്പ്; കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

വാഹന നികുതി വെട്ടിപ്പ് കേസില്‍ കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. വ്യാജ വിലാസത്തിലാണ് ഫൈസല്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത്. കൊടുവള്ളി നഗരസഭയിലെ സിപിഎം കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍.

ഫൈസലിന് മോട്ടാര്‍ വാഹന വകുപ്പ് നേരത്തെ നോട്ടീസ് അയച്ചിരുന്നു. നികുതി വെട്ടിച്ച് ആഢംബര കാര്‍ സ്വന്തമാക്കിയതിനെതിരെയാണ് നോട്ടീസ്. മിനി കൂപ്പറിന്റെ രേഖകളുമായി ഏഴ് ദിവസത്തിനകം ഹാജരാകാനാണ് നിര്‍ദേശം. കൊടുവള്ളി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്റെ പരാതിയിലാണ് നടപടി. കൊടുവള്ളി ജോയിന്റ് ആര്‍ടിഒ ആണ് നോട്ടീസ് നല്‍കിയത്. പത്ത് ലക്ഷം രൂപയോളം നികുതി വെട്ടിച്ചാണ് ഫൈസല്‍ മിനികൂപ്പര്‍ കാര്‍ സ്വന്തമാക്കിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ ജനജാഗ്രതാ യാത്രയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. നികുതി വെട്ടിക്കുന്നതിനായാണ് പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിവൈ01, സികെ 3000 എന്ന നമ്പറിലുള്ള വാഹനം ഫൈസലിന്റെ പേരില്‍ തന്നെയാണെങ്കിലും നല്‍കിയിരിക്കുന്ന അഡ്രസ് വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

നമ്പര്‍4, ലോഗമുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യല്‍പേട്ട് എന്ന അഡ്രസിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ വിലാസത്തില്‍ താമസിക്കുന്നത് ശിവകുമാര്‍ എന്ന അധ്യാപകനാണ്. മിനി കൂപ്പറിനെ കുറിച്ചോ ഫൈസല്‍ കാരാട്ടിനെയോ അറിയില്ലെന്ന് ശിവകുമാറിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. 44 ലക്ഷം വിലയുള്ളതാണ് ബിഎംഡബ്ല്യു മിനി കൂപ്പര്‍ കാര്‍. ഈ കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന പത്ത് ലക്ഷത്തോളം രൂപയാണ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ വാഹന ഉടമയായ കാരാട്ട് ഫൈസല്‍ വെട്ടിച്ചത്.