'ക്രിമിനലുകളെ വച്ച് പൊറുപ്പിക്കില്ല'; ഏതു ഘട്ടത്തിലും ആശ്രയിക്കാന്‍ പറ്റുന്ന സേനയായി കേരള പൊലീസ് മാറി: മുഖ്യമന്ത്രി

ക്രിമിനലുകളായ പൊലീസ് ഉദ്യോഗസ്ഥരെ പൊലീസിൽ വച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരു വിളിച്ചാലും എവിടെയും പോകുന്ന ചിലരുണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഭൂരിഭാഗം ഉദ്യോഗസ്ഥരും നല്ല നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഒരു വിഭാഗം ഉദ്യോഗസ്ഥർ തിരുത്താൻ തയ്യാറാകുന്നേയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അവരെ കണ്ടെത്തി തിരുത്തൽ നടപടികൾ സ്വീകരിക്കും. എട്ടു വർഷത്തിനിടെ 108 ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പുറത്താക്കി. പൊലീസ് സേനയിലെ വളരെ ചുരുക്കം ചിലരാണ് തെറ്റായ പ്രവണത കാണിക്കുന്നതെന്നും പൊലീസിന്റെ പ്രവർത്തനം പല തലത്തിൽ വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതു ഘട്ടത്തിലും ആശ്രയിക്കാന്‍ പറ്റുന്ന സേനയായി കേരള പൊലീസ് മാറിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസിനെതിരെയുളള ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി കേരള പൊലീസിന്റെ സവിശേഷത ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ എട്ടുവര്‍ഷം ആഭ്യന്തരവകുപ്പ് മാതൃകാപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് നിര്‍ഭയമായി കടന്നു ചെല്ലാവുന്ന ഇടങ്ങളായി കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ മാറി. അക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും മതനിരപേക്ഷത സംരക്ഷിക്കാന്‍ വര്‍ഗീയ കക്ഷികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിനായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.