ഐഎഫ്എഫ്‌കെ നിയന്ത്രിക്കുന്നത് ബീനപോളിന്റെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷണല്‍ സംഘമെന്ന് സംവിധായകന്‍ അനില്‍തോമസ്

കേരള അന്താരാഷ്ട്ര ചലചിത്ര മേള (ഐഎഫ്എഫ്‌കെ) നിയന്ത്രിക്കുന്നത് സിനിമാ എഡിറ്റര്‍ ബീന പോളിന്റെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷണല്‍ സംഘമാണെന്ന് സംവിധായകന്‍ അനില്‍ തോമസ്. ചലച്ചിത്ര മേളയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയേയും അവര്‍ അഭിനയിച്ച മിന്നാംമിനുങ്ങ് എന്ന ചിത്രത്തേയും അവഗണിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു മിന്നാമിനുങ്ങിന്റെ സംവിധായകനായ അനില്‍. ചിത്രം ഉള്‍പ്പെടുത്തിയിട്ടില്ല എന്നറിഞ്ഞപ്പോള്‍ അക്കാദമി ചെയര്‍മാനായ കമലിനെ വിളിച്ച് സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞത് ജൂറിയുടെ തീരുമാനം അന്തിമമാണ് എന്നാണെന്നും അനില്‍ പറഞ്ഞു. അങ്ങനെയാണെങ്കില്‍ എത്ര ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് ജൂറിയുടെ തീരുമാന പ്രകാരം നടപ്പാക്കുന്നുണ്ടെന്ന് അനില്‍ ചോദിച്ചതായി സമകാലിക മലയാളം ഓണ്‍ലൈന്‍ റിപ്പോര്‍‌ട്ട് ചെയ്തു.

“”വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് ദേശീയ അവാര്‍ഡ് കൊണ്ടുവന്ന സുരഭി ലക്ഷ്മിയോട് അക്കാദമി നന്ദികേട് കാട്ടി. സ്വപ്രയത്നം കൊണ്ട് വളര്‍ന്നു വന്നൊരു നായികയുടെ ചിത്രം പ്രദര്‍ശിപ്പിക്കാതെ പിന്നെന്ത് അവള്‍ക്കൊപ്പമാണ് ഇവര്‍ പ്രഖ്യാപിക്കുന്നത്? അതോ സുരഭി ലക്ഷ്മി അക്കാദമിയുടെ നായികാ സങ്കല്‍പ്പങ്ങള്‍ക്ക് പുറത്തു നില്‍ക്കുന്നയാളാണോ? “”  ചലചിത്രമേളകള്‍ നിയന്ത്രിക്കുന്നത് ബീനാ പോളും അവരുടെ സംഘവുമാണ്. അവര്‍ക്ക് താത്പര്യമുള്ളവരെ പ്രമോട്ട് ചെയ്യുകയാണ് ലക്ഷ്യം. അതൊരു ഇന്റര്‍ നാഷ്ണല്‍ റാക്കറ്റാണ്. ഇത് വെറും ആരോപണമല്ലെന്നും ഒരു പതിനഞ്ച് വര്‍ഷത്തെ ഫിലിം ഫെസ്റ്റിവല്‍ ചരിത്രം എടുത്ത് പരിശോധിച്ച് നോക്കിയാല്‍ ഇക്കാര്യം മനസിലാകുമെന്നും അനില്‍ ചൂണ്ടിക്കാട്ടി. നിസ്സാര കാര്യങ്ങളല്ല ബീനാ പോളിന്റെ നേതൃത്വത്തിലുള്ള സംഘം ചെയ്തു കൂട്ടുന്നത്. ഇക്കാര്യങ്ങളെല്ലാം പുറത്തറിയണമെന്ന് അനില്‍ പറഞ്ഞു.

ചിത്രം ഒഴിവാക്കിയതിന് അക്കാദമി പറയുന്ന ന്യായങ്ങള്‍ ഞങ്ങള്‍ക്ക് ബോധിക്കുന്നില്ല. ഏതെങ്കിലും ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള മാന്യത അക്കാദമി കാണിക്കണമായിരുന്നു. “അവള്‍ക്കൊപ്പം” എന്നൊരു പ്രത്യേക വിഭാഗമുണ്ടാക്കി അതില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ ഉള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ അക്കാദമിക്ക് ദേശീയ അവാര്‍ഡ് കിട്ടിയ ചിത്രത്തിലെ നായിക കഥാപാത്രം മാത്രം ശക്തയല്ല എന്നാണ് തോന്നിയിരിക്കുന്നതെന്നും അനില്‍ ആരോപിച്ചു.

ഗീതു മോഹന്‍ദാസിന്റെ 2015ല്‍ പിന്‍വലിച്ച ചിത്രം ഇത്തവണ പ്രത്യേക സെക്ഷന്‍ ഉണ്ടാക്കി ഉള്‍പ്പെടുത്തി. ഡോ. ബിജുവിന്റെ സൗണ്ട് ഓഫ് സൈലന്‍സ് ഉള്‍പ്പെടെയുള്ള നല്ല സിനിമകള്‍ ഇപ്പോഴും പുറത്തു നില്‍ക്കുമ്പോള്‍ ഗീതു മോഹന്‍ദാസ് ഒരുതവണ പിന്‍വലിച്ചു പോയ ചിത്രം വീണ്ടും കാണിക്കുന്നത് ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് അനില്‍ ചോദിച്ചു. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ പ്രവേശന പാസിന് വേണ്ടി താന്‍ അക്കാദമി ചെയര്‍മാന്‍ കമലിനെ സമീപിച്ചിരുന്നുവെന്നുവെങ്കിലും അനുവധിച്ചില്ലെന്ന് സുരഭി ലക്ഷ്മി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മിന്നാംമിനുങ്ങ് ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന വാര്‍ത്തയും പുറത്തുവന്നത്.