പാലക്കാട് രാഷ്ട്രീയം ചുട്ടുപൊള്ളുന്നു; ഡോ പി സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും; നിര്‍ണായക പത്രസമ്മേളനം രാവിലെ പത്തിന്; അവസരം മുതലാക്കാന്‍ സിപിഎം

നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ വിമതസ്വരം ഉയര്‍ത്തിയ ഡോ പി സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. ഇടത് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മത്സരിക്കാന്‍ തയ്യാറാണെന്ന് സരിന്‍ ഇടത് നേതാക്കളെ അറിയിച്ചു. ഇന്നു രാവിലെ പത്തിന് സരിന്‍ വാര്‍ത്താസമ്മേളനം നടത്തി നിലപാട് പ്രഖ്യാപിക്കും. തുടര്‍ന്ന് സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകും.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ പരാജയപ്പെട്ടാല്‍ അത് രാഹുല്‍ ഗാന്ധിയുടെ പരാജയമാകുമെന്നാണ് സരിന്‍ വിമര്‍ശിച്ചത്. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു. എന്നാല്‍ സരിന് പിന്തുണ നല്‍കാനാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. സരിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ തിരുത്തലുണ്ടായില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും സ്ഥാനാര്‍ത്ഥി ചര്‍ച്ച പ്രഹസനമാണെന്നും സരിന്‍ പറഞ്ഞിരുന്നു. എന്നാല്‍ സരിന്‍ വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചിരുന്നതായും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.