മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ക്രൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൂവാറ്റുപുഴയില്‍ അമ്മയെ മകന്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. പെരിന്തല്‍മണ്ണയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ദമ്പതികള്‍ കൊലപ്പെടുത്തി. തൃശൂര്‍ ചേര്‍പ്പില്‍ അച്ഛനും മകനും തമ്മിലുള്ള വഴക്കില്‍ ഇടപെട്ട യുവാവിനെ ഗുണ്ടകള്‍ തല്ലിക്കൊന്നു.

എറണാകുളത്ത് ബൈക്ക് വച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ഇങ്ങനെ എത്രയെത്ര കൊലപാതകങ്ങളും അക്രമങ്ങളുമാണ് ഓരോ ദിവസവും കേരളത്തില്‍ നടക്കുന്നത്. നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലാണ് കേരളത്തിലെ പൊലീസ് സംവിധാനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പൊലീസിനെ രാഷ്ട്രീയ വത്കരിച്ച് പ്രാദേശിക സ്റ്റേഷനുകളുടെ നിയന്ത്രണം സിപിഎം ജില്ല-ഏര്യ കമ്മിറ്റികള്‍ക്ക് കൈമാറിയതാണ് ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണം. ലഹരി-ഗുണ്ട മാഫിയകളുടെ കണ്ണികളായി പ്രവര്‍ത്തിക്കുന്നത് സിപിഎം നേതാക്കളാണ്. ആലപ്പുഴയില്‍ ഉള്‍പ്പെടെ അത് എത്രയോ തവണ വ്യക്തമായതാണെന്നും സതീശന്‍ ആരോപിച്ചു.