മാന്നാറിലെ കലയുടെ കൊലപാതകം സംശയത്തിന്റെ പേരിലെന്ന് എഫ്ഐആർ; ഭർത്താവ് അനിൽ ഒന്നാം പ്രതി

മാന്നാറിലെ കലയുടെ കൊലപാതകം സംശയത്തിന്റെ പേരിലെന്ന് എഫ്ഐആർ. കേസിൽ കലയുടെ ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. ജിനു, പ്രമോദ്, സോമൻ എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികൾ. കലയുടെ മൃതദേഹം കാറിൽ കൊണ്ട് പോയി മറവ് ചെയ്തതെന്ന് സംശയിക്കുന്ന പ്രതികളാണിവർ. അതേസമയം ഇസ്രയേലിൽ ജോലി ചെയ്യുന്ന അനിലിനെ നാട്ടിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകമെന്നാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്. 2009 ലായിരുന്നു സംഭവമെന്നും എഫ്‌ഐആറിൽ പറയുന്നു. കലയെ കൊന്ന് മൃതദേഹം മാരുതി കാറിൽ കൊണ്ടുപോയി മറവ് ചെയ്‌തെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. ഇതിന് ശേഷം തെളിവുകളെല്ലാം പ്രതികൾ നശിപ്പിച്ചുവെന്നും പറയുന്നു.

അതേസമയം പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറിൽ പറഞ്ഞിട്ടില്ല. അതിനിടെ സെപ്റ്റിക് ടാങ്കിൽ നിന്നും അസ്ഥിയെന്ന് തോന്നിപ്പിക്കുന്നവ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്, ക്ലിപ്പ്, ലോക്കറ്റ് എന്നിവയും ലഭിച്ചു. സെപ്റ്റിക് ടാങ്കിൽ നിന്നും ഇനിയൊന്നും കണ്ടെത്താൻ സത്യതയില്ലെന്ന് മൃതദേഹാവശിഷ്ടങ്ങളെടുത്ത സോമൻ പറഞ്ഞു. കല്ല് പോലും പൊടിയുന്ന രാസവസ്തു ടാങ്കിൽ ഒഴിച്ചിരുന്നുവെന്നും ഇയാൾ പറഞ്ഞു.

കളയുടേതെന്ന് സംശയിക്കുന്ന മുതദേഹാവശിഷടങ്ങൾ ഫോറൻസിക് പരിശോധന നടത്തും. പൊലീസ് നാട്ടുകാരുടെയും വീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തി. അതിനിടെ അമ്മ മരിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ പറഞ്ഞു. അമ്മയെ തിരികെ കൊണ്ടുവരുമെന്നും മകൻ പറഞ്ഞു. എന്നാൽ അമ്മയുടെ മരണ വാർത്ത കേട്ടതിലുള്ള മാനസിക ബുദ്ധിമുട്ട് മൂലമുള്ള വൈകാരിക പ്രതികാരമാണ് മകന്റേതെന്നാണ് പൊലീസ് അനുമാനിക്കുന്നത്.