പ്രത്യേക ഉത്തരവ് ഇറങ്ങിയില്ല; മുഴുവന്‍ സമയ ഓണാഘോഷത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍; പ്രവര്‍ത്തനം താളം തെറ്റി; അടിയന്തര ഫയലുകള്‍ പോലും നീങ്ങുന്നില്ല; പൊതുജനം വലയുന്നു

സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലികള്‍ മാറ്റിവെച്ച് രാവിലെ മുതല്‍ ഓണാഘോഷം, വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ വലയുന്നു. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകള്‍ ഇന്നും നാളെയും രാവിലെ മുതല്‍ ഓണാഘോഷപരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാര്‍ ഓണാഘോഷങ്ങളിലേക്ക് തിരിഞ്ഞതോടെ അടിയന്തര ഫയലുകള്‍ പോലും നീങ്ങുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ജില്ലാ ആസ്ഥാനങ്ങളായ കളക്ടറേറ്റുകളിലെയും സ്ഥിതി വ്യത്യസ്ഥമല്ല.

ഓണാഘോഷത്തിന്റെ പേരു പറഞ്ഞ് തത്വത്തില്‍ അവധി ദിവസത്തിന്റെ പ്രതീതിയിലാണ് സര്‍ക്കാര്‍ ഓഫീസുകള്‍. ഓണപ്പൂക്കണം ഒരുക്കാന്‍ മുതല്‍ ജീവനക്കാര്‍ നീങ്ങുന്നതോടെ സര്‍ക്കാര്‍ ഓഫീസുകളിലെ പല സീറ്റുകളും കാലിയാണ്. ഇതോടെ വലയുന്നത് വിവിധ ആവശ്യങ്ങര്‍ക്ക് ഓഫീസുകളിലേക്ക് എത്തുന്ന പൊതുജനങ്ങളാണ്.

വിവാഹം കഴിഞ്ഞ് വിദേശങ്ങളിലേക്ക് തിരികെ പോകേണ്ടവര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റും, അടിയന്തര സ്വഭാവമുള്ള ബില്ലുകളും മാറെതെയാണ് ഓഫീസുകളില്‍ ഓണഘോഷം പൊടിപൊടിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ഓണാഘോഷത്തിന് കര്‍ശന നിയന്ത്രണം വേണെമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി ഉത്തരവ് ഉറക്കിയിരുന്നു. ഓഫീസ് സമയങ്ങളില്‍ ഓണാഘോഷം വേണ്ടെന്ന് 2016 മുഖ്യമന്ത്രി പിണറായി ജീവനക്കാര്‍ക്ക് നേരിട്ട് താക്കീത് നല്‍കിയിരുന്നു.

സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഓണാഘോഷം വേണ്ടെന്നും, ഓഫീസില്‍ ഓണക്കച്ചവടം അനുവദിക്കില്ല. ഓഫീസ് സമയത്ത് പൂക്കളമത്സരം നടത്താന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഓണാഘോഷങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുകയും

ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.ഓണാഘോഷത്തിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കാണിച്ചാണ് ഉത്തരവ്. ജോലിസമയം ഒഴിവാക്കി ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് ബുദ്ധിമുട്ടില്ലെന്നും ഇക്കാര്യം വകുപ്പ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. ഉച്ചയ്ക്ക് 12.30 മുതല്‍ രണ്ടു മണിവരെ ഓഫീസുകളി ഓണാഘോഷം നടത്താമെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്.

എന്നാല്‍, ഇത്തവണ ഇങ്ങനെ ഒരു ഉത്തരവും നിര്‍ദേശവും പുറത്തിറങ്ങാത്തതിനാല്‍ രാവിലെ മുതല്‍ ഓഫീസുകളില്‍ ഓണാഘോഷം അരങ്ങേറുകയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവരോട് ഓണം കഴിഞ്ഞ് എത്താന്‍ പറഞ്ഞ് മടക്കി അയക്കുകയാണ് ജീവനക്കാര്‍ ചെയ്യുന്നത്.