ദ്രോണാചാര്യയില്‍ സമയം വൈകിപ്പിച്ച് വെടിവെയ്പ്പ്; കൊച്ചിയുടെ കടലില്‍ ഉച്ചകഴിഞ്ഞ് ജാഗ്രത; നിരീക്ഷിക്കാന്‍ പൊലീസും

ഇന്ത്യന്‍ നേവിയുടെ പരിശീലന കേന്ദ്രമായ ഐ.എന്‍.എസ്. ദ്രോണാചാര്യയിലെ വെടിവെയ്പ്പ് പരിശീലനം വൈകിട്ടാക്കി. കഴിഞ്ഞ പ്രാവശ്യം ബോട്ടില്‍ സഞ്ചരിക്കവേ മത്സ്യത്തൊഴിലാളിയ്ക്കു വെടിയേറ്റ സംഭവം പൊലീസ് കേസായതിനെ തുടര്‍ന്നാണ് വെടിവെയ്പ്പ് പരിശീലനത്തിന്റെ സമയം മാറ്റിയത്. വെടിവെയ്പ്പ് പരിശീലനം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നുമണിയ്ക്കായിരിക്കും നടക്കുക. നേരത്തെ ഇത് രാവിലെയായിരുന്നു.

ഈ മാസം 23,27 തീയതികളിലാണ് പരിശീലന വെടിവെപ്പ് നടത്തുമെന്ന് കമാന്റ് ഓപ്പറേഷന്‍സ് ഓഫീസര്‍ വ്യക്തമാക്കി. ഫെബ്രുവരിയില്‍ 3,6,10,13,17,20,24,27, മാര്‍ച്ചില്‍ 3,6,10,13,17,20,24,27,31 തീയതികളിലും വെടിവെപ്പ് പരിശീലനമുണ്ട്.
ഈ ദിവസങ്ങളില്‍ ദ്രോണാചാര്യയ്ക്ക് സമീപമുള്ള കടലില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കുമെന്നും നേവി അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റില്‍ ഐഎന്‍എസ് ദ്രോണാചാര്യയില്‍ നടന്ന വെടിവെയ്പ്പില്‍ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട വയോധികന് വെടിയേറ്റെന്ന് പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, നേവി ഇക്കാര്യം നിഷേധിച്ച് രംഗത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് മുന്‍കൂട്ടി വെടിവെയ്പ്പ് തിയതികള്‍ പുറത്തുവിട്ടത്.

ഫോര്‍ട്ടുകൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ പൊലീസ് നേവിയെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. നാവികസേനയാണ് വെടിവെച്ചതെന്നായിരുന്നു മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചത്. എന്നാല്‍ ബോട്ടില്‍ നിന്ന് കിട്ടിയ വെടിയുണ്ട പരിശോധിച്ചശേഷം ഇത് തങ്ങളുടേതല്ലെന്ന് നേവി തറപ്പിച്ച് പറഞ്ഞതോടെയാണ് പൊലീസ് വെട്ടിലാകുകയായിരുന്നു. തുടര്‍ന്ന് ഐഎന്‍എസ് ദ്രോണാചാര്യയില്‍ പൊലീസ് ബാലിസ്റ്റിക് പരിശോധന നടത്തിയിരുന്നു.

സംഭവസമയത്ത് നേവി ഓഫീസര്‍മാരുടെ വെടിവയ്പ് പരിശീലനം നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാലിസ്റ്റിക് വിദഗ്ധയുടെ നേതൃത്വത്തില്‍ ഐഎന്‍എസ് ദ്രോണാചാര്യയില്‍ പൊലീസ് ബാലിസ്റ്റിക് പരിശോധന നടത്തിയത്. കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സ്ഥലം ഷൂട്ടിങ് റേഞ്ചിന് അഭിമുഖമായാണ്.
കരയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് വെടിയേറ്റതെന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. 700 മീറ്റര്‍ പരിധിയില്‍ വരെ ജീവഹാനി സംഭവിക്കാമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഐഎന്‍എസ് ദ്രോണാചാര്യയിലെ 5 ഇന്‍സാസ് തോക്കുകളാണ് പൊലീസ് പിടിച്ചെടുത്തിരുന്നു.