സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ കനത്ത സുരക്ഷയിൽ ഹാദിയയെ ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും

സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ ഹാദിയയെ (അഖില) ഇന്ന് ടിവി പുരത്തുള്ള വീട്ടില്‍ നിന്നു ഡൽഹിക്ക് കൊണ്ടുപോകും. നെടുമ്പാശ്ശേരിയില്‍നിന്നു വിമാനമാര്‍ഗമാണ് ഡല്‍ഹിക്കു പുറപ്പെടുന്നത്. സുരക്ഷയ്ക്കായി ഒരു സിഐയുടെ നേതൃത്വത്തില്‍ പൊലീസും ഒപ്പമുണ്ടാകും.

27-ന് മൂന്നുമണിക്ക് സുപ്രിംകോടതിയില്‍ ഹാജരാക്കാനാണ് അച്ഛന്‍ അശോകന് സുപ്രീംകോടതിയിൽ നിന്ന് ലഭിച്ച നിർദ്ദേശം. കഴിഞ്ഞദിവസം ഉന്നത പൊലീസുദ്യോഗസ്ഥരും എന്‍ഐഎ. ഉദ്യോഗസ്ഥരും വീട്ടിലെത്തിയിരുന്നു. ഹാദിയ താമസിക്കുന്ന വീടിനു കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഇതിനിടെ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സുപ്രീംകോടതിയില്‍ പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സീല്‍വെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ഗൗരവമായ അന്വേഷണം ആവശ്യമാണെന്നാണ് എന്‍.ഐ.എയുടെ അഭിപ്രായം. കേസില്‍ എന്‍.ഐ.എ നടത്തുന്ന അന്വേഷണം കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഷെഫിന്‍ ജഹാന്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി അലക്ഷ്യ ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിച്ചേക്കും. ഹാദിയയെ ട്രെയിന്‍മാര്‍ഗം ഡല്‍ഹിയിലെത്തിച്ചാല്‍ സംഘപരിവാര്‍ ആക്രമണം ഉണ്ടായേക്കാമെന്ന ആശങ്കകള്‍ക്കിടെയാണ് വിമാനമാർഗം എത്തിക്കാനുള്ള പൊലീസ് തീരുമാനം.