നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; സീനിയർ ​ഗവൺമെന്റ് പ്ലീഡറെ പുറത്താക്കി

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡ‍ർ പിജി മനുവിനെ പുറത്താക്കി. പിജി മനുവിൽ നിന്നും അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം രാജി സമർപ്പിച്ചു.

പ്ലീഡർ സ്ഥാനത്തുനിന്ന് നീക്കിയ സ്ഥിതിക്ക് ഉടൻ മൊഴിയെടുക്കാനുള്ള നോട്ടീസ് നൽകും. ഇതിനുശേഷമായിരിക്കും അറസ്റ്റിലേക്കുള്ള നടപടി. നേരത്തെ യുവതി നൽകിയ പരാതിയിൽ ചോറ്റാനിക്കര പൊലീസ് ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്റ്റ് എന്നിവ പ്രകാരമണ് കേസെടുത്തത്.

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു. തുടർ നടപടികൾ പൊലീസ് ആരംഭിച്ചു കഴിഞ്ഞു. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്.

2018ൽ ഉണ്ടായ ഒരു പീഡന കേസിൽ ഇരയായ യുവതി നിയമ സഹായത്തിനായാണ് യുവതി പിജി മനുവിനെ സമീപിച്ചത്. പൊലീസ് നിർദ്ദേശപ്രകാരം ആയിരുന്നു അഭിഭാഷകനെ കണ്ടത്.

കേസിൽ സഹായം നൽകാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. 2023 ഒക്ടോബർ 10 നായിരുന്നു സംഭവം. തുടർന്നു യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു.