ഇന്നും അതിശക്തമായ മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; ചിലയിടത്ത് കോളജുകള്‍ തുറക്കും; പരീക്ഷകള്‍ക്ക് മാറ്റമില്ല

അതിശക്തമായ മഴ പെയ്യുമെന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, തൃശൂര്‍, കോട്ടയം ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണെന്നു കലക്ടര്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.
ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

തൃശൂര്‍ ജില്ലയില്‍ അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. പൂര്‍ണമായും റസിഡന്‍ഷ്യല്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

കണ്ണൂര്‍ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്സി സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോളജുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി. തിരുവല്ല നെടുംപ്രയാര്‍ എംടിഎല്‍പി സ്‌കൂളിനും വെണ്ണിക്കുളം സെന്റ് ബെഹനാന്‍ സ്‌കൂളിനും അവധി പ്രഖ്യാപിച്ചു.

വയനാട് ജില്ലയിലെ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ അവധി പ്രഖ്യാപിച്ചു. എംആര്‍എസ് സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

പാലക്കാട് ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ ക്ലാസുകള്‍ ഒഴിവാക്കേണ്ടതാണെന്നും കുട്ടികള്‍ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടില്‍ തന്നെ സുരക്ഷിതമായി ഇരിക്കാന്‍ ശ്രദ്ധിക്കണമെന്നും പാലക്കാട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു. മേഖല, ജില്ലാതലങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികള്‍ നടത്തുന്നുണ്ടെങ്കില്‍ സംഘാടകര്‍ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണെന്നും അറിയിപ്പുണ്ട്.

ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുകയും ശക്തമായ കാറ്റ്, മണ്ണിടിച്ചിലു മൂലമുള്ള ഗതാഗത തടസം മുതലായ സാഹചര്യം നിലനില്‍ക്കുകയും ചെയ്യുന്നതിനാലാണ് അവധി. അങ്കണവാടികള്‍, മദ്രസ, കിന്‍ഡര്‍ ഗാര്‍ഡന്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. പൂര്‍ണ്ണമായും റസിഡന്‍ഷ്യല്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അവധി ബാധകമല്ല.