ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുന്‍കൂര്‍ജാമ്യം നിഷേധിച്ച സെഷന്‍സ് കോടതി ഉത്തരവിന് പിന്നാലെയാണ് പിസി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസമാണ് കേസില്‍ കോട്ടയം സെഷന്‍സ് കോടതി പിസി ജോര്‍ജിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയത്.

ജനുവരി 6ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ ഈരാറ്റുപേട്ട പൊലീസാണ് ജോര്‍ജിനെതിരെ കേസെടുത്തത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ചാനല്‍ ചര്‍ച്ചയില്‍ ജോര്‍ജ് മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ മതവര്‍ഗീയവാദികളാണ്. ആയിരക്കണക്കിന് ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും കൊന്നു. മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം എന്നിങ്ങനെയായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം.

Read more

ഈരാറ്റുപേട്ടയില്‍ മുസ്ലീം വര്‍ഗീയതയുണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു. പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.