സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ച സംഭവം; സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റില്‍

സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റില്‍. തട്ടുകടയില്‍ ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അരുണ്‍ എന്ന വ്യക്തിയുടെ കടയിലാണ് തര്‍ക്കവും ആക്രമണവും നടന്നത്.

ഊണ് റെഡിയെന്ന തട്ടുകടയിലെ ബോര്‍ഡ് മാറ്റുന്നതിനെ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചത്. അരുണിന്റെ ഭാര്യയും അമ്മയുമായി വെള്ളനാട് ശശി തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. വെള്ളനാട് ശശി സ്ത്രീകളുമായി വഴക്കിടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച എട്ട് വയസുകാരനെ മര്‍ദ്ദിച്ചെന്നാണ് പരാതി.

അതേസമയം വെള്ളനാട് ശശിയ്‌ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ശശി 10,000 രൂപ തട്ടുകടയില്‍ പിരിവ് ചോദിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് അത്രയും പണം നല്‍കാന്‍ സാധിക്കില്ലെന്നും 2,000 രൂപ നല്‍കാമെന്നും കടയുടമ പറഞ്ഞതിലെ വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.