'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തൃശൂരിൽ വീഴ്ചയുണ്ടായെന്ന് വിമർശിച്ച് കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരൻ. കെപിസിസി യോഗത്തിലാണ് തൃശൂരിലെ നേതാക്കൾക്കെതിരെ കെ മുരളീധരൻ ആഞ്ഞടിച്ചത്. തൃശൂരിലെ മുതിർന്ന നേതാക്കളായ മുൻ എംപി ടിഎൻ പ്രതാപനെയും ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂരിനെയും മുരളീധരൻ പേരെടുത്ത് പറഞ്ഞ് യോഗത്തിൽ വിമർശിച്ചു. ഇരുവരുടേയും സാന്നിധ്യത്തിലായിരുന്നു വിമർശനം.

തിരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായി. ചില നേതാക്കൾക്ക് പണത്തോട് ആർത്തിയാണെന്നും തൃശൂരിലെ സ്ഥാനാർത്ഥിയായിരുന്ന മുരളീധരൻ കുറ്റപ്പെടുത്തി. ടിഎൻ പ്രതാപനടക്കം തൃശൂരിൽ മുരളീധരന്റെ പ്രചാരണത്തെ മുന്നിൽ നിന്ന് നയിക്കുന്നതാണ് കണ്ടതെങ്കിലും അങ്ങനെയല്ലെന്നാണ് മുരളീധരന്റെ വിമർശനത്തിൽ നിന്നും വ്യക്തമാകുന്നത്.

സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുളള ദീപാദാസ് മുൻഷി, കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ അടക്കം പങ്കെടുത്ത യോഗത്തിലാണ് കെ മുരളീധരൻ വിമർശനമുന്നയിച്ചത്. അതേസമയം കോൺഗ്രസ് വിട്ട സഹോദരി പത്മജാ വേണുഗോപാൽ, നേരത്തെ ഉയർത്തിയ വിമർശനമാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മുരളീധരനും ചൂണ്ടിക്കാണിക്കുന്നത്.