ഇതുപോലെ കാപട്യക്കാരനായ ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല; പിണറായിയുടെ പിആര്‍ നടത്തുന്നത് ആരാണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പിആര്‍ നടത്തുന്നത് ആരാണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അതിനുള്ള പണം എവിടെ നിന്നാണ് കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ചവരാണോ അല്ലെങ്കില്‍ സര്‍ക്കാര്‍ ആണോ മുഖ്യമന്ത്രിയുടെ പിആര്‍ നടത്തുന്നത്. ജനങ്ങളുടെ നികുതി പണമാണ് എടുത്തുകൊടുക്കുന്നതെങ്കില്‍ അത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ഇതുപോലെ കാപട്യക്കാരനായ ഒരു മുഖ്യമന്ത്രി ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ല.

അദ്ദേഹം ഇംഗ്ലീഷ് പത്രത്തിന് മാത്രം ഈ പ്രസ്താവന കൊടുത്തത് ദുരുദ്ദേശപരമായാണ്. കേരളത്തില്‍ സ്വര്‍ണക്കടത്തിനെതിരെയും തീവ്രവാദത്തിനെതിരെയും ഹവാലാ ഇടപാടിനെതിരെയും ശക്തമായ പ്രവര്‍ത്തനം നടത്തുന്ന മുഖ്യമന്ത്രിയാണെന്ന് രാജ്യത്തെ അറിയിക്കാന്‍ വേണ്ടിയാണിത്. എട്ടുവര്‍ഷത്തെ ഭരണത്തില്‍ ഈ ശക്തികള്‍ക്കെല്ലാം ഒത്താശ ചെയ്തുകൊടുത്ത മുഖ്യമന്ത്രിയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വാസത കേരളത്തില്‍ വട്ടപ്പൂജ്യമാണ്. അധികാരത്തില്‍ തുടരാനുള്ള ഒരു അവകാശവും അദ്ദേഹത്തിന് ഇല്ല. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാലാം തീയതി ബിജെപി എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.

മുഖ്യമന്ത്രിക്ക് എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും വഴിവിട്ട് സഹായങ്ങള്‍ നല്‍കിയവരാണ് കേരള പോലീസ്. സ്വപ്നയെ നാടുകടത്താനും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാനും ഈ പോലീസാണ് മുഖ്യമന്ത്രിയെ സഹായിച്ചത്. അങ്ങനെയുള്ള പോലീസിനെ കൈവിടാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുകയില്ല. പിവി അന്‍വര്‍ ആരോപണം ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തെ വിളിച്ചുവരുത്തി വിഷയം പരിഹരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അന്‍വര്‍ കള്ളക്കടത്തുകാരന്‍ ആണെന്നാണ് ഇപ്പോള്‍ പറയുന്നത്. കള്ളക്കടത്തുകാരന്റെ പരാതിക്കനുസരിച്ച് എന്തിനാണ് മലപ്പുറം എസ്പി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥന്മാരെ മാറ്റിയതെന്ന് മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയും അന്‍വറും തമ്മിലുള്ള പ്രശ്‌നം ആശയപരമായ പോരാട്ടമല്ല.

കൊള്ള മുതല്‍ പങ്കുവെക്കുന്നതിനുള്ള തര്‍ക്കമാണ് ഇപ്പോള്‍ സിപിഎമ്മില്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ പദവിയെ ഈ രീതിയില്‍ ചോദ്യം ചെയ്തിട്ടും അന്‍വറിനെതിരെ ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. മുഖ്യമന്ത്രി അന്‍വറിനെ ഭയപ്പെടുകയാണ്. കേരളത്തില്‍ വലിയ രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാവുന്നുണ്ട്. പ്രതിപക്ഷമായ യുഡിഎഫിനെ പിന്തുണയ്ക്കാതെ ജനങ്ങള്‍ മൂന്നാം ബദലായ ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.