സര്‍ക്കാര്‍ ഉപയോഗിച്ചില്ല, അറ്റകുറ്റപണികള്‍ നടത്തിയില്ല; 125 കണ്ടെയ്‌നറുകളും നശിച്ചു; ടാറ്റ നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ഉപയോഗശൂന്യം; സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട്

കോവിഡ് കാലത്ത് ടാറ്റ ട്രസ്റ്റ് അറുപത് കോടി മുടക്കി നിര്‍മ്മിച്ച് സംസ്ഥാന സര്‍ക്കാരിന് കൈമാറിയ ആശുപത്രി നശിക്കുന്നു.
ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി ഇനി ഒരു ചികിത്സാ കേന്ദ്രമായി ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാന സര്‍ക്കാര്‍ അറ്റകുറ്റ പണികള്‍ നടത്താത്തതിനാല്‍ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. പ്ലൈവുഡ് കൊണ്ടു നിര്‍മിച്ച തറ നാശാവസ്ഥയിലാണെന്നും തീപിടിത്ത സാധ്യത നിലനില്‍ക്കുന്നുവന്നും റിപ്പോര്‍ട്ടിലുണ്ട്. വെന്റിലേറ്ററുകള്‍ അടക്കം ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കിടന്ന് നശിക്കുകയാണ്.

ചെറിയ മഴപെയ്താല്‍ പോലും സീലിങ് വഴിയും ജനല്‍ വഴിയും വെള്ളം ആശുപത്രിക്കകത്ത് എത്തുന്നു. ടാറ്റയാണു പണിതു നല്‍കിയതെങ്കിലും അറ്റകുറ്റപ്പണി നടത്തേണ്ടതു ജില്ലാ ഭരണകൂടമാണ്. മഴയില്‍ സീലിങ് വഴിയും ജനല്‍ വഴിയുമാണു വെള്ളം ആശുപത്രിയുടെ അകത്ത് എത്തുന്നത്. കാറ്റടിച്ചാല്‍ വാതില്‍ വഴിയും വെള്ളം ആശുപത്രിയിലേക്കു കടക്കും. 125 കണ്ടെയ്‌നറുകളാണ് ഇവിടെയുള്ളത്. ഭൂരിഭാഗം കണ്ടെയ്‌നറുകളും ചോര്‍ന്നൊലിക്കുന്നുണ്ട്. ഇലക്ട്രിക് പ്ലഗ് അടക്കമുള്ള ഭാഗത്തു കൂടിയാണു വെള്ളം ഒലിച്ചിറങ്ങുന്നത്. ഇത് ഷോര്‍ട്ട് സര്‍ക്യൂട്ടിനു വരെ കാരണമാകാമെന്നും ലീഗല്‍ സര്‍വീസസ് അതോറിറ്റി വ്യക്തമാക്കുന്നു.

ടാറ്റാ കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 4.12 ഏക്കര്‍ സ്ഥലത്ത് 81,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കോവിഡ് ആശുപത്രി സ്ഥാപിച്ചത്. 2020 ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ആശുപരതിയില്‍ ഇതുവരെ ഇവിടെ 4987 കോവിഡ് രോഗികള്‍ക്കു ചികിത്സ തേടിയിട്ടുണ്ട്. 30 വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതാണു കെട്ടിടമെന്നാണ് അന്ന് അധികൃതര്‍ പറഞ്ഞത്. കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണി നടത്തണമെന്നു കെട്ടിടം നിര്‍മിക്കുമ്പോള്‍ ടാറ്റ അധികൃതര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചതാണ്. പക്ഷേ, ജില്ല ഭരണകൂടം അറ്റകുറ്റ പണികള്‍ നടത്താത്തതുകൊണ്ട് 3 വര്‍ഷം കൊണ്ട് ആശുപത്രി നാശാവസ്ഥയിലായി.