ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പത്മകുമാറിനെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ മൊഴിയോ?, കുറ്റവാളികളുടെ ലക്ഷ്യത്തിൽ ഇനിയും അവ്യക്തതകൾ

കൊല്ലം ഓയൂരിൽ ആറുവയസുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവിരങ്ങൾ പുറത്ത്. പ്രതികളെന്ന് കണ്ടെത്തിയവരെ കസ്റ്റഡിയിലെടുക്കാൻ സഹായകമായത് ഇവർ കുട്ടിയുമായി കയറിയ ഓട്ടോയിലെ ഡ്രൈവറുടെ മൊഴിയാണ്. കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും, കൂട്ടിയുടെ വിവരണവുമാണ് പൊലീസിനെ ചാത്തന്നൂർ സ്വദേശി പത്മകുമാറിലേക്കെത്തിച്ചത്.

പദ്മകുമാറും, ഭാര്യയും, മകളും ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. കേരള അതിർത്തിക്ക് പുറത്ത് തെങ്കാശിയിൽ നിന്നാണ് ഇന്നലെ വൈകീട്ട് ഇവരെ പിടികൂടിയത്.കുട്ടിയുമായി പ്രതികളെത്തിയ നീല കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പൊലീസ് പുറത്തിറക്കിയ രേഖാചിത്രം കണ്ട് അയിരൂർ സ്വദേശി നൽകിയ വിവരവുമാണ് ഇവരിലേക്കെത്താൻ കൂടുതൽ സഹായകമായത്.

തെങ്കാശിയിൽ നിന്ന് പിടിയിലായ 3 പേരെയും അടൂരിലെ എ.ആർ. ക്യാമ്പിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തെങ്കിലും പലകാര്യങ്ങളിലും വ്യക്തതയില്ല. മകള്‍ക്ക് വിദേശത്ത് പഠനത്തിന് അവസരമൊരുക്കാമെന്ന് വാക്ക് നല്‍കി കുട്ടിയുടെ പിതാവ് റെജി പണം വാങ്ങിയിരുന്നതായും വാക്ക് പാലിക്കാത്തതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയതെന്നും പത്മകുമാര്‍ പൊലീസിന് മൊഴി നല്‍കിയതായി റിപ്പോർട്ടുകളുണ്ട്.

പത്മകുമാര്‍ മൊഴി മാറ്റിപ്പറയുന്നതാണ് പൊലീസിന് മുന്നിലെ പ്രതിസന്ധിയെന്നും സൂചനയുണ്ട്. കുട്ടിയുടെ കുടുംബവുമായി പദ്മകുമാറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നോ ? , തട്ടിക്കൊണ്ടുപോകലിന് മറ്റൊരു സംഘം സഹായിച്ചോ, കുറ്റകൃത്യത്തിൽ ഭാര്യയും മകളും വഹിച്ച പങ്കെന്ത്, കുട്ടിയെ ഒളിപ്പിച്ചത് എവിടെയൊക്കെ ?  ഈ നാല് ചോദ്യങ്ങൾക്കും പലവട്ടം പലരീതിയിലാണ് പദ്മകുമാര്‍ ഉത്തരം നൽകുന്നത്.

ചിറക്കരയിലെ പ്രതിയുടെ മൂന്നേക്കറുള്ള ഫാം ഹൗസിലാണ് കുട്ടിയെ പാര്‍പ്പിച്ചിരുന്നത്. ഒറ്റ നിലയുള്ള ഓടിട്ട വീട്ടിലാണ് പാര്‍പ്പിച്ചിരുന്നതെന്ന് കുട്ടിയും മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലെ ആറ് നായകളെ പത്മകുമാര്‍ ചിറക്കരയിലെ ഫാമിലേക്ക് മാറ്റിയത്. പ്രതി ഇന്ന് തമിഴ്‌നാട്ടില്‍ നിന്ന് വിളിച്ചതായും ഫാമിലെ ജീവനക്കാരി പൊലീസിനോട് പറഞ്ഞു. നാട്ടുകാരോട്് അടുപ്പം പുലര്‍ത്താതിരുന്ന പ്രതിയ്ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.