മകളെ പിച്ചിച്ചീന്തിയ പ്രതിയെ കൊന്നയാൾ, നിയമത്തിനും നീതിക്കുമിടയിൽ കേരളം ചർച്ച ചെയ്ത പേര്. കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ (75) അന്തരിച്ചു. വാർധക്യസഹജമായ രോഗം മൂലം ഇന്നലെ രാത്രിയോടെ ആയിരുന്നു അന്ത്യം. കൃഷ്ണപ്രിയയുടെ അച്ഛൻ എന്ന ഒറ്റ വിശേഷണം കൊണ്ടുതന്നെ കേരളമാകെ ഓർക്കുന്ന വ്യക്തിയായിരുന്നു മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നിൽ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ.
2001 ഫെബ്രവരി ഒൻപത്. ആ ദിവസം മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കാൻ ഇടയില്ല. മഞ്ചേരി എളങ്കൂരിൽ ഏഴാം ക്ലാസുകാരി കൃഷ്ണപ്രിയ അത്രിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദിവസം. സ്വന്തം മകളുടെ ഘാതകനെ വിധിക്ക് വിട്ടുകൊടുത്താതെ ഒറ്റവെടിയുണ്ടയിൽ അവസാനിപ്പിച്ച അച്ഛനെ മലയാളികൾ ഏറെക്കാലം ചർച്ച ചെയ്തു. 2001 ഫെബ്രവരി ഒൻപതിനായിരുന്നു കേരളത്തെ ഞെട്ടിച്ച ആ വാർത്ത പുറത്ത് വരുന്നത്.
മഞ്ചേരി എളങ്കൂരിൽ ഏഴാം ക്ലാസുകാരിയായ കൃഷ്ണപ്രിയ സ്‌കൂൾ വിട്ടുവരുന്ന സമയം. അന്നവൾക്ക് പ്രായം വെറും 13 മാത്രം. അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) ബലാത്സംഗം ചെയ്ത ശേഷം കൃഷ്ണപ്രിയയെ ക്രൂരമായി കൊലപ്പെടുത്തി. അക്കാലത്ത് കേരളക്കരയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു കൃഷ്ണപ്രിയ വധം. കേസിൽ പ്രതിയെ പൊലീസ് വൈകാതെ തന്നെ അറസ്റ്റ് ചെയ്തു. തെളിവുകൾ നിരത്തി പ്രതിയെ കോടതി ശിക്ഷിക്കുകയും ചെയ്തു.
അവിടംകൊണ്ടൊന്നും കഴിഞ്ഞില്ല. തന്റെ മകളെ പിച്ചി ചീന്തിയവനോടുള്ള അടങ്ങാത്ത പക. 2002 ജൂലായ് 27ന് ജാമ്യത്തിലിറങ്ങിയ പ്രതി എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയയെ കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ വെടിവെച്ച് കൊലപ്പെടുത്തുന്നു. പിന്നാലെ ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും സഹായികളായ മറ്റ് രണ്ടു പേരെയും ജീവപര്യന്തത്തിന് ശിക്ഷിക്കുന്നു. എന്നാൽ പിന്നീട് 2006 മേയ് മാസം തെളിവുകളുടെ അഭാവത്തിൽ ശങ്കരനാരായണനെ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.