കൊച്ചിയില്‍ ലാപ്‌ടോപ്പ് മോഷണം തുടര്‍ക്കഥയാകുന്നു; ഇരുട്ടില്‍ തപ്പി പൊലീസ്

ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വ്യാപകമായതോടെ പഴയ പോക്കറ്റടിക്കാര്‍ക്കൊക്കെ നാട്ടില്‍ വംശനാശം സംഭവിച്ച് തുടങ്ങിയിരിക്കുന്നു. ന്യൂജെന്‍ കള്ളന്‍മാര്‍ക്ക് പണം മോഷ്ടിക്കുന്നതിനേക്കാള്‍ താത്പര്യം മറ്റ് ചില വസ്തുക്കളോടാണ്. ടെക്‌നോളജിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് കള്ളന്മാരുടെ ചിന്താഗതിയിലും മാറ്റം വന്നിരിക്കുന്നെന്ന് സാരം.

കൊച്ചി നഗരത്തില്‍ ഇന്ന് പൊലീസിനെ ഏറെ കുഴക്കുന്നത് ഇത്തരത്തിലുള്ള ന്യൂജെന്‍ കള്ളന്‍മാരാണ്. ന്യൂജെന്‍ കള്ളന്‍മാര്‍ക്ക് ഏറെ താത്പര്യം മുന്തിയ ഇനം ലാപ്‌ടോപ്പുകളോടാണ്. ഒരു കാലത്ത് മൊബൈല്‍ ഫോണുകള്‍ വ്യാപകമായി മോഷണം പോയിരുന്ന സാഹചര്യത്തില്‍ നിന്നാണ് ലാപ്‌ടോപ്പുകള്‍ വ്യാപകമായി കൊള്ളയടിക്കപ്പെടുന്നത്.

കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപ പ്രദേശങ്ങളില്‍ നിന്ന് വ്യാപകമായി ലാപ്‌ടോപ്പുകള്‍ മോഷണം പോകുന്നുണ്ടെങ്കിലും പൊലീസ് അന്വേഷണം വിഫലമാണെന്നാണ് പരാതിക്കാര്‍ ഉന്നയിക്കുന്നത്. ബുധനാഴ്ച രാത്രി ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ നിന്ന് മാത്രം കൊള്ളയടിക്കപ്പെട്ടത് ഒന്‍പത് ലാപ്‌ടോപ്പുകളാണ്.

ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ നാല് ലാപ്ടോപ്പ് മോഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേസില്‍ ഇതുവരെ ആരെയും പൊലീസിന് കണ്ടെത്താനായില്ല. ഇന്‍ഫോപാര്‍ക്ക് ഫേസ്-1 ന്റെ ഒന്നും രണ്ടും നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഡിബിസ് എഐ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് ഒടുവിലത്തെ വലിയ മോഷണം റിപ്പോര്‍ട്ട് ചെയ്തത്.

ഇതിന് പിന്നാലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാക്കളും ലാപ്‌ടോപ്പ് മോഷണം പോയതായി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവാക്കളുടെ താമസ സ്ഥലത്തെത്തിയ അജ്ഞാതനാണ് മോഷണത്തിന് പിന്നില്‍. ഇയാളുടെ ദൃശ്യങ്ങള്‍ സമീപ പ്രദേശത്തെ സിസിടിവിയില്‍ നിന്നും കണ്ടെത്തിയിരുന്നു.

എന്നാല്‍ ഈ കേസിലും പൊലീസ് അന്വേഷണം എവിടെയും എത്തിയിട്ടില്ല. അന്വേഷണം നടക്കുന്നതായി പൊലീസ് പറയുമ്പോഴും നഗരത്തിലെ പല സ്ഥലങ്ങളില്‍ നിന്നായി ലാപ്‌ടോപ്പ് മോഷണം പതിവാകുകയാണ്. മോഷണത്തിന് പിന്നില്‍ അന്യസംസ്ഥാനത്ത് നിന്നെത്തുന്നവരാണെന്നാണ് പൊലീസിന്റെ നിഗമനം.

ഈ മാസം ആദ്യം കാക്കനാട്ടെ രണ്ട് മെന്‍സ് ഹോസ്റ്റലുകളില്‍ നിന്നായി ആറ് ലാപ്‌ടോപ്പുകള്‍ മോഷണം പോയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിറ്റേത്തുകരയിലെ മോഹന്‍സ് ഹോം, കുഴിക്കാട്ടുമൂലയിലെ പ്ലാനറ്റ് ഹോംസ് മെന്‍സ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

കൊച്ചിയില്‍ നിന്ന് മോഷ്ടിക്കുന്ന ലാപ്‌ടോപ്പുകള്‍ അന്യസംസ്ഥാനങ്ങളിലെത്തിച്ച് വില്‍പ്പന നടത്തുന്നവരാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ പൊലീസിന് ഇത് സംബന്ധിച്ച് ഇതുവരെ ആരെയും പിടികൂടാന്‍ സാധിക്കാത്തത് വലിയ ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്.