'മുകേഷ് രാജിവെയ്‌ക്കേണ്ട; ആരോപണ വിധേയര്‍ മാറിനില്‍ക്കണമെന്ന് നിയമത്തില്‍ പറയുന്നില്ല'; കൊല്ലം എംഎല്‍എയ്ക്ക് പരിച തീര്‍ത്ത് കെ കെ ശൈലജയും പികെ ശ്രീമതിയും

ലൈംഗിക പീഡന പരാതി ഉയര്‍ന്ന കൊല്ലം എംഎല്‍എ എം മുകേഷിന് പരിച തീര്‍ത്ത് സിപിഎമ്മിലെ മുതിര്‍ന്ന വനിത നേതാക്കള്‍. കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയാല്‍ മുകേഷിന് എംഎല്‍എയായി തുടരാനാകില്ലെന്നും അതിനുമുമ്ബ് രാജിവെക്കണമെന്ന് പറയാന്‍ പറ്റില്ലെന്നും സിപിഎം നേതാവ് കെ.കെ. ശൈലജ എംഎല്‍എ പറഞ്ഞു. ഇത് നിയമപരമായി പരിശോധിക്കേണ്ട കാര്യമാണെന്നും ശൈലജ പറഞ്ഞു.

ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തെങ്കിലും നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ പി.കെ.ശ്രീമതി പറയുന്നത്. .ആരോപണ വിധേയര്‍ മാറി നില്‍ക്കണം എന്ന് നിയമത്തില്‍ പറയുന്നില്ലെന്ന് ശ്രീമതി തുറന്നടിച്ചു. ഔചിത്യത്തോടെ കാര്യങ്ങളെ കാണണം. രാഷ്ട്രീയം നോക്കി സര്‍ക്കാരിനെതിരെ രംഗത്തിറങ്ങുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ എന്തുകൊണ്ട് മറ്റ് സംഭവങ്ങള്‍ ഇതുപോലെ കാണുന്നില്ലെന്നും ശ്രീമതി ചോദിച്ചു.

ആരോപണ വിധേയരായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നത് സര്‍ക്കാരിന്റെ ഉറപ്പാണ്. കുറ്റം തെളിഞ്ഞാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിലും വിശ്വാസമുണ്ട്. ടീമിനെ അഭിനന്ദിക്കുന്നു. മുഖം നോക്കാതെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെയും ചിലര്‍ക്കെതിരെ ആരോപണം ഉണ്ടായപ്പോള്‍ എംഎല്‍എയായി തുടര്‍ന്നാണല്ലോ അന്വേഷണം നേരിട്ടതെന്ന് കെ കെ ഷൈലജ ചോദിച്ചു. ശരിയായ ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കും. ആരോപണം കേട്ടയുടനെ മുകേഷ് രാജിവെക്കണമെന്ന് പറയാന്‍ പറ്റില്ലെന്നും അവര്‍ പ്രതികരിച്ചു. ആരായാലും പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ സര്‍ക്കാര്‍ പെണ്‍കുട്ടികള്‍ക്കൊപ്പമായിരിക്കും.അന്വേഷണം നടക്കട്ടെയെന്നും തെളിവുകള്‍ പുറത്തുവരട്ടെയെന്നും ശൈലജ പറഞ്ഞു.