മലപ്പുറത്തെ കൂട്ട ബലാത്സംഗം: മൂന്നു പ്രതികളും പിടിയില്‍; യുവതിയുടെ ആരോഗ്യ സ്ഥിതി മോശം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മലപ്പുറം വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതികള്‍ പിടിയില്‍. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനില്‍ കുമാര്‍ (34), താമിതൊടി ശശി (37), പ്രകാശന്‍ എന്നിവരെയാണു പൊലീസ് പിടികൂടിയത്. മറ്റു രണ്ടു പ്രതികള്‍ പിടിയിലായതറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രകാശനെ പാലക്കാട്ടുനിന്നാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജൂണ്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിലെത്തിയ വിവാഹിതയായ യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി മൂന്നംഗ സംഘം പീഡിപ്പിച്ചുവെന്നാണു പരാതി. സംഭവത്തെത്തുടര്‍ന്ന് അവശനിലയിലായ യുവതി സുഹൃത്തുക്കളോടാണു പീഡനവിവരം പറഞ്ഞത്. സുഹൃത്തുക്കള്‍ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു.

പിടിയിലായവര്‍ക്ക് പുറമേ മാറ്റാര്‍ക്കെങ്കിലും കേസില്‍ ബന്ധമുണ്ടോയെന്ന് പോലീസ് അന്വോഷിച്ചുവരികയാണ്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.