ദ ഫോര്‍ത്ത് തുടരുമെന്ന് മാനേജ്‌മെന്റ്; അടച്ചുപൂട്ടല്‍ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമെന്ന് ഫോര്‍ത്ത് എംഡിയുടെ വിശദീകരണ കുറിപ്പ്

ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് ദ ഫോര്‍ത്ത്. കഴിഞ്ഞ ദിവസങ്ങളിലായി ചാനല്‍ പ്രതിസന്ധിയിലാണെന്നും ഉടന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്തകള്‍ വ്യാജമാണെന്ന് അറിയിച്ച് ദ ഫോര്‍ത്ത് പത്രക്കുറിപ്പുമായി രംഗത്തെത്തിയത്.

ദ ഫോര്‍ത്ത് പ്രതിസന്ധിയില്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്ന് സിഇഒ റിക്‌സണ്‍ ഉമ്മന്‍ വര്‍ഗീസ് പറയുന്നു. ദ ഫോര്‍ത്ത് ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളത്തിലെ ശ്രദ്ധേയമായ മാധ്യമങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞുവെന്നും മാനേജ്‌മെന്റ് കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 15ന് ഫോര്‍ത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കും.

ജൂണ്‍ മാസത്തില്‍ 90 ലക്ഷത്തില്‍ അധികം വായനക്കാരുണ്ടായിരുന്നതായും ഫോര്‍ത്ത് അവകാശപ്പെടുന്നു. യൂട്യൂബില്‍ ദ ഫോര്‍ത്തിന് 3.17 ലക്ഷം വരിക്കാരുണ്ട്. ഉപഗ്രഹ ചാനലിനുള്ള മൂലധനം കണ്ടെത്താന്‍ വൈകി. പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും ഫോര്‍ത്ത് അറിയിച്ചു.

നേരത്തെ ഓഗസ്റ്റ് 17ന് ചാനല്‍ ലോഞ്ച് പ്രഖ്യാപിച്ചിരുന്നുവെങ്കിലും തയാറെടുപ്പുകള്‍ പൂര്‍ത്തിയാകാത്തത്തിനാല്‍ ഏതാനും മാസങ്ങള്‍ കൂടെ പദ്ധതി വൈകുമെന്നും ചാനല്‍ അധികൃതര്‍ വ്യക്തമാക്കി. ചെലവ് ചുരുക്കല്‍ നടപടികളെ തുടര്‍ന്നാണ് ഓഫീസുകള്‍ ഒഴിയുന്നതുള്‍പ്പെടെയുള്ള തീരുമാനത്തിലെത്തിയതെന്നും മാനേജ്‌മെന്റ് പറയുന്നു.

Read more

സ്ഥാപനം അടച്ചുപൂട്ടുമെന്നും നിയമവിരുദ്ധമായി ജീവനക്കാരെ പിരിച്ചുവിടുമെന്നുമുള്ള പ്രചാരണം സ്ഥാപനത്തെ തകര്‍ക്കാന്‍ ലക്ഷ്യം വച്ചുള്ളതാണെന്നും ഫോര്‍ത്ത് ആരോപിച്ചു. തുടര്‍ന്നും ഫോര്‍ത്ത് വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയയിലും സജീവമായുണ്ടാകുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.