ശബരിമലയില്‍ എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കും; ഒരു തീര്‍ത്ഥാടകനും തിരിച്ചു പോകേണ്ടി വരില്ല; രാഷ്ട്രീയ മുതലെടുപ്പിന് ആരെയും അനുവദിക്കില്ലെന്ന് മന്ത്രി വാസവന്‍

ശബരിമലയിലെത്തുന്ന എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. ശബരിമലയില്‍ വരുന്ന ഒരു തീര്‍ത്ഥാടകനും തിരിച്ചു പോകേണ്ടി വരില്ല, ഭക്തരുടെ സുഗമമായ ദര്‍ശനത്തിന് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

തീര്‍ത്ഥാടകരുടെ പ്രതിദിന എണ്ണം 80,000ന് മുകളില്‍ പോകാതെ ക്രമീകരിക്കേണ്ടത് തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് അനിവാര്യമാണ്. സ്‌പോട്ട് ബുക്കിങ്ങിന് പകരം ക്രമീകരണം ഏര്‍പ്പെടുത്തും. വിവിധ ഇടത്താവളങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ഒരുക്കും. ഭക്തരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കും. ശബരിമലയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി കലാപമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല, ഭക്ത ജനങ്ങളുടെ സുരക്ഷമാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും വാസവന്‍ പറഞ്ഞു.

അതേസമയം, ശബരിമലയില്‍ ഒരാള്‍ക്കും ദര്‍ശനംകിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് ഉചിത നടപടി സ്വീകരിക്കും. ഓണ്‍ലൈന്‍ ബുക്കിങ് (വെര്‍ച്വല്‍ ക്യൂ) നടപ്പാക്കുന്നത് തീര്‍ഥാടകരുടെ സുരക്ഷയ്ക്കാണ്. ഓണ്‍ലൈനില്‍ ബുക് ചെയ്യുന്നവര്‍ക്ക് 48 മണിക്കൂര്‍ വരെ സാധുത നല്‍കും.

ദര്‍ശനസമയം പുലര്‍ച്ചെ മൂന്നു മുതല്‍ ഒന്നു വരെയും വൈകിട്ട് മൂന്നു മുതല്‍ രാത്രി 11 വരെയുമായിരിക്കും. ശബരിമലയിലെത്തുന്നവരുടെ ആധികാരിക രേഖയാണ് വെര്‍ച്വല്‍ ക്യൂവിലൂടെ ലഭിക്കുന്നത്. ഒരുദിവസം എത്തുന്ന തീര്‍ഥാടകരുടെ എണ്ണം മുന്‍കൂട്ടി അറിയുന്നതിനാല്‍ തിരക്ക് നിയന്ത്രിച്ച് സു?ഗമ ദര്‍ശനം ഉറപ്പാക്കാനാകും. തീര്‍ഥാടകരുടെ പ്രതിദിന എണ്ണം 80,000നു മുകളില്‍ പോകാതെ ക്രമീകരിക്കേണ്ടത് സുഗമമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ അനിവാര്യമാണ്. കഴിഞ്ഞവര്‍ഷം തിരക്ക് കാരണം തീര്‍ഥാടകരെ വഴിയില്‍ തടയേണ്ട സാഹചര്യമുണ്ടായി. ഈ ദിവസങ്ങളില്‍ കാല്‍ലക്ഷത്തിലധികം പേരാണ് സ്പോട് ബുക്കിങ്ങിലൂടെ എത്തിയത്. വെറും എന്‍ട്രി പാസ് മാത്രമായ സ്പോട്ട് ബുക്കിങ് രീതി അശാസ്ത്രീയമാണ്. 2022- 23 കാലത്ത് മണ്ഡലം മകരവിളക്ക് കാലയളവില്‍ ആകെ 3,95,634 പേരാണ് സ്പോട്ട് ബുക്കിങ് നടത്തിയതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് 4,85,063 ആയി വര്‍ധിച്ചു.