കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ ലഭിച്ചത് ശാസ്താംകോട്ട കായലില്‍ നിന്ന്

കൊല്ലത്ത് നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെയാണ് ശാസ്താംകോട്ട കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂയപ്പള്ളി മൈലോട് സ്വദേശിനിയായ ദേവനന്ദ, അമ്പലംകുന്ന് സ്വദേശിയായ ഷെബിന്‍ഷാ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഇരുവരെയും കഴിഞ്ഞ ദിവസം മുതല്‍ കാണാതായതിനെ തുടര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊട്ടാരക്കര ബോയ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഷെബിന്‍ഷാ. ഓടനാവട്ടം കെആര്‍ജിപിഎം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോയ ദേവനന്ദ മടങ്ങിയെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ ഷെബിന്‍ഷായെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഷെബിന് വേണ്ടിയും പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്താനായില്ല.

Read more

തുടര്‍ന്ന് ഇന്ന് ശാസ്താംകോട്ട കായലില്‍ രണ്ട് മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. പൊലീസെത്തി മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചതോടെയാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.