'യദുവിനെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു'; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി എംഎല്‍എ; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്

അഭിഭാഷകനായ അഡ്വ ജയശങ്കറിനെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. സച്ചിന്‍ദേവ് എംഎല്‍എയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.

മേയര്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയറെയും സച്ചിന്‍ദേവ് എംഎല്‍എയെക്കുറിച്ചും ഒരു യുട്യൂബ് ചാനലിലൂടെ ജയശങ്കര്‍ നടത്തിയ പരാമര്‍ശമാണ് കേസിനാസ്പദമായ സംഭവം. വീഡിയോയില്‍ ജയശങ്കര്‍ ജാതി അധിക്ഷേപം നടത്തിയെന്നാണ് .സച്ചിന്‍ദേവ് ആരോപിക്കുന്നത്.

നീ ബാലുശ്ശേരി എംഎല്‍എ അല്ലേടാ ഡാഷേ എന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ സച്ചിന്‍ദേവിനോട് ചോദിച്ചു എന്ന് സച്ചിന്‍ പരാതി കൊടുത്തിരുന്നെങ്കില്‍ ഡ്രൈവര്‍ കുടുങ്ങിപ്പോയെനെ. പട്ടിക ജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ എന്നൊരു നിയമമുണ്ട്.

സച്ചിന്‍ അത്തരത്തില്‍ കേസ് കൊടുത്തിരുന്നെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ഈ അടുത്ത കാലത്തൊന്നും സൂര്യപ്രകാശം കാണാത്ത രീതിയില്‍ ജയിലില്‍ പോയേനെ. എന്നാല്‍ അങ്ങനെ പരാതി കൊടുക്കാന്‍ സച്ചിന്‍ദേവിന് ബുദ്ധി ഉദിച്ചില്ല. അത്രക്കുള്ള വിവേകം സച്ചിന് ആ സമയത്ത് തോന്നിയില്ല’, എന്നാണ് ജയശങ്കര്‍ വീഡിയോയില്‍ പറയുന്നത്. ഈ പരാമര്‍ശത്തിനെതിരെയാണ് ജാമ്യമില്ലാ വകുപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, കെഎസ്ആര്‍ടിസി ബസ് കാര്‍ ഉപയോഗിച്ച് പൊതുനിരത്തില തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെഎം സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ വീണ്ടും കേസെടുത്തു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം വന്നതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, ബസ്സിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടതുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയത്.

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുക്കാന്‍ ഉത്തരവിട്ടത്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവും എംഎല്‍എയുമായ കെഎം സച്ചിന്‍ദേവ്, മേയറുടെ സഹോദരന്‍, സഹോദര ഭാര്യ, കണ്ടാലറിയാവുന്ന ഒരാള്‍ ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Read more

നേരത്തേ ഗതാഗതം തടസ്സപ്പെടുത്തിയതിന് അഭിഭാഷകന്റെ ഹര്‍ജിയില്‍ ജാമ്യംലഭിക്കുന്ന വകുപ്പ് ചുമത്തി മേയറും എംഎല്‍എയും അടക്കമുള്ളവര്‍ക്കെതിരേ കേസെടുത്തിരുന്നു. അഭിഭാഷകന്‍ ബൈജു നോയല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതിനിര്‍ദേശപ്രകാരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. ബൈജുവിന്റെ മൊഴി കന്റോണ്‍മെന്റ് പോലീസ് രേഖപ്പെടുത്തും. കൂടുതല്‍ സാക്ഷികളെ കണ്ടെത്തി മൊഴിയെടുക്കാനും പോലീസ് ശ്രമംതുടങ്ങി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് സംഭവസ്ഥലത്തുണ്ടായിരുന്നവരെ കണ്ടെത്തിയും സാക്ഷിമൊഴി രേഖപ്പെടുത്തും.