മകനെ കൊന്നത് ശരീരത്തില്‍ പിശാച് കൂടിയതിനാല്‍ ; വിചിത്ര മൊഴിയുമായി മാതാവ് ജയമോള്‍

പതിനാലുകാരനായ മകനെ തീക്കൊളുത്തി കൊന്ന കേസില്‍ പ്രതിയായ അമ്മ ജയമോള്‍ വീണ്ടും മൊഴിമാറ്റിയതായി റിപ്പോര്‍ട്ടുകള്‍.മകന്റെ ശരീരത്തില്‍ പിശാച് കൂടിയിട്ടുണ്ടെന്നും അതിനാലാണ് കൊലപ്പെടുത്തിയത് എന്നുമാണ് ജയമോള്‍ നല്‍കിയിരിക്കുന്ന പുതിയ മൊഴി. ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെയാണ് മകനെ കൊലചെയ്യുന്നതിനുള്ള പ്രേരണയായി വിചിത്രവാദം ജയ ഉന്നയിച്ചത്. മകനെ കൊലപ്പെടുത്തിയതില്‍ തനിക്ക് ദുഖമില്ലെന്നും ജയമോള്‍ പോലീസിനോട് പറഞ്ഞു.

ഒമ്പതാംക്ലാസുകാരനായ മകനെ കൊലപ്പെടുത്തിയത് കളിയാക്കിയതിനാണെന്ന് അമ്മ പോലീസിന് മൊഴി കൊടുത്തതിരുന്നു. കളിയാക്കുന്നത് ഇഷ്ടമല്ലെന്നും അതിനാല്‍ മകനെ താന്‍ ഒറ്റക്ക് കൊലപ്പെടുത്തുകയായിരുന്നുവെന്നും അമ്മ ജയമോള്‍ പറഞ്ഞു. എന്നാല്‍ ജയമോള്‍ക്ക്
മാനസീക പ്രശ്‌നങ്ങളുണ്ടെന്നാണ് ഭര്‍ത്താവ് ജോബ് പറയുന്നത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
കുണ്ടറ എംജിഡിഎച്ച് എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബ് സെകയില്‍ വാങ്ങാന്‍ തിങ്കളാഴ്ച രാത്രി എട്ടോടെ വീട്ടില്‍ നിന്നിറങ്ങി. വൈകിയിട്ടും തിരച്ചെത്തിയില്ല. വീട്ടില്‍ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. സഹോദരി ടീന അമ്മവീട്ടിലും മെഡിക്കല്‍ സ്റ്റോറില്‍ ജോലിക്ക് പോകുന്ന പിതാവ് ജോബ് ജോലിസ്ഥലത്തും ആയിരുന്നു. ജോലികഴിഞ്ഞ് വന്ന പിതാവിനോട് മകന്‍ കടയില്‍ പോയതാണെന്ന് അമ്മ പറഞ്ഞു.

ഉടന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി രാത്രി മുഴുവന്‍ തിരഞ്ഞു. ചൊവ്വാഴ്ച രാവിലെ പോലീസില്‍ പരാതിയും നല്‍കി. ഇന്നലെ കൊട്ടിയം സി ഐ അജയ്‌നാഥും സംഘവും വീട്ടിലെത്തി ജയമോളെ ചോദ്യം ചെയതു.പരസ്പരവിരുദ്ധമായിട്ടാണ് അവര്‍ മറുപടി പറഞ്ഞത്. വീടും പരിസരവും പരിശോധിച്ച പോലീസ് ചെരുപ്പും പിന്നീട് മൃതദേഹവും കണ്ടെത്തുകയായിരുന്നു. വാഴത്തോട്ടത്തില്‍ കാക്കകള്‍ വട്ടമിട്ട് പറക്കുന്നത് കണ്ട പോലീസ് തിരഞ്ഞത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

കത്തികരിഞ്ഞ മൃതദേഹത്തിന്റെ കാലും മറ്റും ഛേദിക്കപ്പെട്ട നിലിയിലായിരുന്നു.കുട്ടിയുടെ മൃതദേഹം കത്തിച്ചത് രണ്ടിടത്ത് വച്ചാണ്. വീടിനു പിന്നിലും സമീപത്തെ റബ്ബര്‍ തോട്ടത്തിലുമാണ് മൃതദേഹം കത്തിച്ചിരിക്കുന്നത്. വസ്തുതര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് അമ്മ ജയമോള്‍ നേരത്തെ പറഞ്ഞത്.സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.എന്നാല്‍ നിരപരാധിയെന്നു കണ്ടെത്തിയിതിനാല്‍ പിന്നീട് വിട്ടയച്ചു.