കള്ളപ്പണം വെളുപ്പിക്കല്‍; റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്ററെ വിളിച്ചുവരുത്തി ഇഡി; നികേഷ് കുമാറിനെ ചോദ്യം ചെയ്തത് മൂന്നുമണിക്കൂര്‍; ചാനല്‍ ലൈസന്‍സിലും സംശയം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ച് വരുത്തിയാണ് മൂന്ന് മണിക്കൂര്‍ നേരം നികേഷ് കുമാറിനെ ഇഡി ചോദ്യം ചെയ്തത്. റിപ്പോര്‍ട്ടര്‍ ചാനലുമായി ബന്ധപ്പെട്ട വിദേശ നാണ്യ വിനിമയ ചട്ട ലംഘനത്തിനുള്ള കേസിലായിരുന്നു ചോദ്യം ചെയ്യല്‍. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ചാനലിനെതിരെ ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്ററായ നികേഷിനെ ചോദ്യം ചെയ്തതെന്ന് ഇഡി വ്യക്തമാക്കി.

ഫെമ ലംഘനം ചൂണ്ടികാട്ടി ലഭിച്ച പരാതിയില്‍ നേരത്തെ ഇഡി കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് നടപടി.
മുട്ടില്‍ മരംമുറി കേസ് പ്രതികള്‍ നടത്തുന്ന ചാനലിനെതിരെ ഇഡി നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് അന്വേഷണമെന്ന് കേന്ദ്രമന്ത്രി റാവു ഇന്ദ്രജിത് സിങ് വ്യക്തമാക്കിയിരുന്നു.

റോജി അഗസ്റ്റിയന്‍, ജോസുകുട്ടി അഗസ്റ്റിയന്‍, ആന്റോ അഗസ്റ്റിയന്‍ എന്നിവരാണ് മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍. ഇവര്‍ ഉടമകളായ മാധ്യമസ്ഥാപനത്തിന്റെ ഓഹരി കൈമാറ്റവും ഇഡി അന്വേഷണ പരിധിയില്‍ ഉണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്നു നികേഷിനെ ഇഡി ചോദ്യം ചെയ്തത്.

എട്ടുകോടി രൂപയുടെ ഈട്ടി അനധികൃതമായി വെട്ടിവിറ്റ കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ക്കെതിരെ ഇഡി അന്വേഷണം നടന്നുവരുന്നതെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യസഹമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് കെ സുധാകരന്‍ എംപിക്ക് നല്‍കിയ മറുപടിയില്‍ നേരത്തെ അറിയിച്ചിരുന്നു.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണര്‍ഷിപ്പ് ട്രാന്‍സ്ഫര്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ക്ക് കമ്പനി അധികൃതരില്‍ നിന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. പഴയ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ടെലികാസ്റ്റിംഗ് ലൈസന്‍സ് ഇന്ത്യോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ്. എന്നാല്‍ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ട ശേഷം റിപ്പോര്‍ട്ടര്‍ എന്ന പേരില്‍ പുനഃസംപ്രേക്ഷണം ആരംഭിച്ച ഈ കമ്പനിക്ക് ഇന്ത്യോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് ടെലികാസ്റ്റിംഗ് ലൈസന്‍സ് കൈമാറിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് അവ്യക്തയുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പുതിയ ഉടമസ്ഥരോട് കോര്‍പറേറ്റ് മന്ത്രാലായം ആവശ്യപ്പെട്ടു.

ജീവനക്കാരുടെ ശമ്പളം, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ സംബന്ധിച്ച പരാതിയില്‍ 137.50 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതായി കേന്ദ്ര തൊഴില്‍ മന്ത്രാലയവും കണ്ടെത്തിയിട്ടുണ്ട്. ടെലികാസ്റ്റിംഗ് ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും നിലവിലെ റിപ്പോര്‍ട്ടര്‍ കമ്പനിയിലെ അധികൃതര്‍ നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വ്യക്തമാക്കുന്നത്.