ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് സിഐടിയു ആവശ്യപ്പെടില്ലെന്ന് വ്യക്തമാക്കി എളമരം കരീം. സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി വെച്ച് അങ്ങനെ പറയാൻ കഴിയില്ലെന്നും ആശാ വർക്കർമാരോട് അനുഭാവം ആണ് സിഐടിയുവിനെന്നും എളമരം കരീം പറഞ്ഞു. അതേസമയം ആശാവർക്കർമാരുമായി ആരോഗ്യമന്ത്രി ഇന്ന് ചർച്ച നടത്തും.
ആശ വർക്കർമാരുടെ സമരത്തിന് ട്രേഡ് യൂണിയൻ സ്വഭാവം ഇല്ലെന്നും ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ സിഐടിയു ആവശ്യപ്പെടില്ലെന്നുമാണ് എളമരം കരീം അറിയിച്ചിരിക്കുന്നത്. അതേസമയം സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ രാപ്പകൽ സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചർച്ച. കേന്ദ്രആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വീണ ജോർജ്ജ് ആശമാരുമായി വീണ്ടും ചർച്ച നടത്തുന്നത്.
ഇന്ന് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറിൽ വച്ചാണ് ചർച്ച. സമരം ചെയ്യുന്ന ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന് പുറമേ മറ്റ് ട്രേഡ് യൂണിയനുകളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഓണറേറിയം കൂട്ടുന്നതും, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്.