മുകേഷിന് അഞ്ച് ദിവസത്തേക്ക് ആശ്വസിക്കാം; സെപ്റ്റംബര്‍ 3 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

ലൈംഗികാരോപണം നേരിടുന്ന നടനും സിപിഎം എംഎല്‍എയുമായ എം മുകേഷിന് ആശ്വാസം. മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് എറണാകുളം ജില്ലാ സെക്ഷന്‍സ് കോടതി. അഞ്ച് ദിവസത്തേക്കാണ് മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുള്ളത്. സെപ്റ്റംബര്‍ 3 വരെ മുകേഷിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

അതേസമയം മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി സെപ്റ്റംബര്‍ 3ന് വാദം കേള്‍ക്കും. മുകേഷിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിയ്ക്ക് പിന്നാലെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ മുകേഷ് എംഎല്‍എ സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടെന്നാണ് സിപിഎം തീരുമാനം. അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.

അതേസമയം തല്‍ക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ മാറ്റാനാണ് തീരുമാനം. കേസിന്റെ മുന്നോടുള്ള പോക്ക് പരിശോധിക്കും. നാളത്തെ സെക്രട്ടറിയേറ്റ് യോഗത്തിലും വിഷയം ചര്‍ച്ച ചെയ്യുമെന്നും സിപിഎം അറിയിച്ചു.

അതിനിടെ മുകേഷിനെതിരേ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ വെട്ടിലായിരിക്കുകയാണ് സര്‍ക്കാരും ഇടതുമുന്നണിയും. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്നും ഉടന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ പരസ്യമായി രംഗത്തു വരികയും സിപിഎം നേതാക്കള്‍ മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് തുടരുകയും ചെയ്യുന്നതോടെ ഇടതുമുന്നണി പ്രത്യക്ഷത്തില്‍ രണ്ടു തട്ടിലായി.

മുകേഷ് രാജി വെക്കണമെന്ന് തന്നെയാണ് കോണ്‍ഗ്രസ്സ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. നിരവധി ആരോപണങ്ങളാണ് മുകേഷിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്നും രാജിവെക്കുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. മുകേഷിനെ സംരക്ഷിക്കുന്ന സിപിഎം എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്?

സിനിമാ നയരൂപീകരണ സമിതി 2 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അവരോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച് നയം രൂപീകരിക്കാനാണ് ആവശ്യപ്പെട്ടത്. മുകേഷ് അടക്കമുള്ള എട്ട് അംഗങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.