മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി പരിക്കുകളോടെ രക്ഷപ്പെട്ടു

തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് വീണ്ടും വള്ളം മറിഞ്ഞു. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി. ഷിബു എന്ന മത്സ്യ തൊഴിലാളിക്കാണ് വള്ളം മറിഞ്ഞ് പരിക്കേറ്റത്. മറിൻ എൻഫോഴ്സ്മെൻ്റ്, ഫിഷറീസ് വകുപ്പ് ചേർന്നാണ് ഷിബുവിനെ രക്ഷിച്ചത്. ഇയാൾക്ക് മുഖത്തും കാലിലും പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയും മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം സംഭവിച്ചരുന്നു. നാല് പേരുമായി കടലിൽ പോയ വള്ളമാണ് മറിഞ്ഞത്. നേരത്തെ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് നാല് പേർ മരിച്ചിരുന്നു. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരാണ് അപകടത്തിൽപ്പെട്ട് മരിച്ചത്.

മുതലപ്പൊഴിയിൽ ഇപ്പോൾ അപകടങ്ങൾ തുടർച്ചയായി സംഭവിക്കുകയാണ് . നിലവിലെ സാഹചര്യം കണക്കിലെടുത്ത് കർശന നിർദ്ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിരുന്നു. ജാ​ഗ്രത മുന്നറിയിപ്പുകൾ ഉള്ള ദിവസങ്ങളിൽ മുതലപ്പൊഴിയിലൂടെയുള്ള കടലിൽപോക്ക് പൂർണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി.

 കടലിൽ പോകരുതെന്ന മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾ അവഗണിക്കുന്നു. ഈ പശ്ചാത്തലത്തിൽ മുതലപ്പൊഴിയിൽ കർശനമായി വിലക്ക് നടപ്പാക്കണം. മത്സ്യത്തൊഴിലാളി സംഘടനകളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനം.