സ്ഫോടനത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐക്കാരൻ സാമൂഹിക പ്രവർത്തകൻ, സഹായിക്കാൻ പോയതാണെന്ന് എംവി ഗോവിന്ദൻ

പാനൂര്‍ ബോംബ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐക്കാരൻ സാമൂഹ്യപ്രവര്‍ത്തകനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അപകട സ്ഥലത്ത് പരുക്കേറ്റവരെ സഹായിക്കാൻ എത്തിയതാണ് ആളെന്നും എംവി ഗോവിന്ദൻ ന്യായീകരിച്ചു. പാനൂര്‍ സ്ഫോടനക്കേസില്‍ സിപിഎമ്മിനെതിരെ നടക്കുന്ന പ്രചാരണം മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിധത്തിലുള്ളതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

സ്ഫോടനത്തിൽ പിടികൂടിയ ഡിവൈഎഫ്ഐ പ്രവർത്തകൻ സാമൂഹ്യ പ്രവർത്തകനാണ്, അതിൻ്റെ ഭാഗമായാണ് ഇയാൾ അപകടസ്ഥലത്ത് എത്തിയത്, പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചതാണ്, ഇക്കാര്യം പരിശോധിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാനൂർ സ്ഫോടന കേസിൽ സിപിഎമ്മിനെതിരെ നടക്കുന്നത് കള്ള പ്രചാരവേലയാണ്. കേരളത്തില്‍ ഇനി പാര്‍ട്ടി സംഘര്‍ഷാവസ്ഥ ഉണ്ടാക്കില്ല, കൊലപാതകത്തെ ഇനി കൊലപാതകം കൊണ്ട് നേരിടില്ലെന്ന് പാർട്ടി നേരത്തെ പ്രഖ്യാപിച്ചതാണ്, ദുര്‍ബലരാണ് തിരിച്ചടിക്കുക, ബലവാന്മാര്‍ ക്ഷമിക്കുകയാണ് ചെയ്യുക.

അതേസമയം തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാനൂര്‍ സ്ഫോടനക്കേസ് കേരളത്തില്‍, പ്രത്യേകിച്ച് വടകരയില്‍ സിപിഎമ്മിന് തലവേദനയാവുകയാണ്. സ്ഫോടനത്തില്‍ മരിച്ചയാള്‍ക്കും പിടിയിലായവര്‍ക്കുമുള്ള പാര്‍ട്ടി ബന്ധം ചോദ്യം ചെയ്യപ്പെടുന്നതോടെ ന്യായീകരിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. കഴിഞ്ഞ ദിവസം സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്‍റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയതും വലിയ വിവാദമായിരുന്നു.